മൈദുഗുരി, നൈജീരിയ; വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ തോക്കുധാരികളുടെ ആക്രമണത്തിൽ 43 പേർ കൊല്ലപ്പെട്ടു. വടക്കൻ നൈജീരിയയിലെ സൊകോട്ടോയിലാണ് ആക്രമണം നടന്നത്. ഗൊറോണിയോയിലെ ഒരു മാർക്കറ്റിൽ ഞായറാഴ്ച ആരംഭിച്ച ആക്രമണം തിങ്കളാഴ്ച രാവിലെ വരെ തുടർന്നുവെന്ന് സൊകോട്ടോ ഗവർണർ അമിനു വസീരി തംബുവൽ പ്രസ്താവനയിൽ പറഞ്ഞു.
മാർക്കറ്റിൽ നടന്ന സായുധ ആക്രമണത്തിൽ 30 ൽ അധികം പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച 200 ഓളം സംഘാംഗങ്ങൾ മോട്ടോർ സൈക്കിളുകളിൽ മാർക്കറ്റിൽ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രാദേശിക പ്രീമിയം ടൈംസ് പത്രം പറയുന്നു.
ഒക്ടോബർ 8 ന് നൈജീരിയയുടെ അതിർത്തിയായ നൈജറിനടുത്തുള്ള ഒരു ഗ്രാമത്തിൽ കൊള്ളക്കാർ മാർക്കറ്റ് ആക്രമിക്കുകയും 19 പേർ കൊല്ലപ്പെടുകയും ചെയ്തു.
ഒന്നിലധികം ക്രിമിനൽ ഗ്രൂപ്പുകളുടെയും ബോക്കോ ഹറാം ഭീകരരുടെയും പ്രവർത്തനങ്ങൾ കാരണം നൈജീരിയയുടെ വടക്കൻ ഭാഗങ്ങൾ വർഷങ്ങളായി അസ്ഥിരത അനുഭവിക്കുന്നു.
വടക്കുപടിഞ്ഞാറൻ നൈജീരിയയിലുടനീളമുള്ള തോക്കുധാരികൾ കഴിഞ്ഞ വർഷം അനേകം ആളുകളെ കൊല്ലുകയും നൂറുകണക്കിനാളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.
ഗൊറോണിയോ ജനറൽ ആശുപത്രി മോർച്ചറിയിൽ 60 മൃതദേഹങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസിയും വ്യാപാരിയുമായ ഇലിയാസു അബ്ബ റോയിട്ടേഴ്‌സിനോട് പറഞ്ഞു.