തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ തട്ടിച്ച നൈജീരിയൻ സ്വദേശി കൊലവോലെ ബോബിയെ സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരംകാരായ ദമ്പതികളാണ് തട്ടിപ്പിനിരയായത്. മുംബൈയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അമേരിക്കയിലെ ദോത്തൻ എന്ന സ്ഥലത്തുള്ള ഫ്ളവേഴ്സ് ഹോസ്പിറ്റലിൽ ഫാർമസിസ്റ്റായി ജോലി നൽകാമെന്നും കുടുംബസമേതം യുഎസിൽ പോകാനുള്ള വിസ നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. പലപ്പോഴായി ദമ്പതികളിൽ നിന്ന് 13 ലക്ഷം രൂപ തട്ടിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല ബാങ്കുകളുടെ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചത്. കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയ ദമ്പതികൾ പൊലീസിനെ സമീപിച്ചത്.
തുടർന്ന് സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അമേരിക്കയിലെ ഫ്ളവേഴ്സ് ആശുപത്രിയുടെ വ്യാജ വെബ്സൈറ്റും ലെറ്റർപാഡും പ്രതി തയാറാക്കിയിരുന്നു. വിദ്യാർഥി വിസയിലാണ് പ്രതി ഇന്ത്യയിലെത്തിയത്. നൂറു കണക്കിന് ആഫ്രിക്കക്കാർ താമസിക്കുന്ന ഫ്ളാറ്റിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിദ്യാർഥി വിസയിൽ വന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിൽ താമസിച്ച് തട്ടിപ്പ് നടത്തുന്ന വലിയ സംഘം ഇയാൾക്കു പിന്നിലുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. കേസിൽ കൂടുതൽ പേർ ഉടൻ അറസ്റ്റിലായേക്കും.
തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി. സഞ്ജയ് കുമാർ ഗുർദിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം ഡി.വൈ.എസ്.പി. എൻ.ജീജി, സി.ഐ. എ്ചച്ച്.മുഹമ്മദ്ഖാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.