മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ ചികിത്സാ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന് മറ്റൊരു കൊലപാതകത്തിലും പങ്കെന്ന് സംശയം. ബത്തേരി സ്വദേശി ദീപേഷിന്റെ മരണത്തിൽ ഷൈബിന് പങ്കുണ്ടെന്ന സംശയമാണ് ഉയരുന്നത്. ദീപേഷിന്റെ മരണം വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.
ഷൈബിന് ദീപേഷിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതിന്റെ പേരിൽ അപായപ്പെടുത്തിയതാകാമെന്നുമാണ് കുടുംബം ഉയർത്തുന്ന സംശയം. ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞ രണ്ടുവർഷം മുമ്പ് നൽകിയ പരാതി പൊലീസ് ഒതുക്കിയെന്നും ദീപേഷിന്റെ അമ്മ ആരോപിച്ചു.
എട്ട് വർഷം മുൻപ് ബത്തേരിയിൽ നടന്ന വടംവലി ടൂർണ്ണമെന്‍റിൽ ഷൈബിൻ സ്പോൺസർ ചെയ്ത ടീമിനെ ദീപേഷും സംഘവും തോൽപ്പിച്ചിരുന്നു.
ഇതിന്റെ വൈരാഗ്യത്തിൽ ദീപേഷിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി കൊണ്ടു പോയി മര്‍ദ്ദിച്ചു. ഷൈബിന്റെ വീടിന്റെ പണി നടക്കുന്ന സ്ഥലത്ത് കൊണ്ട് പോയാണ് മർദ്ദിച്ചതും തടവിലിട്ടതും.
അതിന് ശേഷം സമീപത്തെ ഒരു തോട്ടത്തിൽ നിന്നാണ് മർദ്ദനമേറ്റ പരിക്കേറ്റ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ദീപേഷിനെ കണ്ടെത്തിയത്. അതിന് ശേഷം ഒരു വർഷം കഴിഞ്ഞ് ദീപേഷ് കർണാടകയിലേക്ക് ജോലിക്ക് വേണ്ടി പോയി.
ഇവിടെ വെച്ച് ഒരു കുളത്തിൽ ദീപേഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുളത്തിൽ വീണ് മരിച്ചതാണെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞതെങ്കിലും ഇക്കാര്യം പൂർണമായും വിശ്വസിക്കാൻ കുടുംബം തയ്യാറായിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ ദീപേഷിന്‍റെ ദുരൂഹ മരണത്തിൽ തുടർ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.