തലശേരി: സി.ഒ.ടി. നസീർ വധശ്രമക്കേസിൽ എ.എൻ. ഷംസീർ എംഎൽഎയെ എളുപ്പത്തില്‍ രക്ഷിക്കാന്‍ കഴിയാത്തവിധം കുരുക്ക് മുറുകുന്നു. എംഎൽഎയെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചതോടെ സിപിഎം സമ്മര്‍ദ്ധത്തിലാണ്.
സിപിഎം കണ്ണൂര്‍ ലോബിയിലെ ഭിന്നതയാണ് ഷംസീറിനെ ചോദ്യം ചെയ്യുന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് വിലയിരുത്തല്‍. ഷംസീര്‍ പ്രതിയാണെങ്കില്‍ ഇയാളെ സംരക്ഷിക്കാന്‍ പാടില്ലെന്ന കര്‍ശന നിലപാടാണ് പി ജയരാജന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുള്ളത്.
കേസ് ആദ്യം ജയരാജന് നേരെ തിരിഞ്ഞതിനാല്‍ സംഭവത്തില്‍ അദ്ദേഹത്തിനു കടുത്ത അമര്‍ഷമുണ്ട്.
കണ്ണൂരില്‍ നടക്കുന്ന എല്ലാ നെഗറ്റീവ് കാര്യങ്ങളും തന്റെ മേല്‍ മാത്രം ചാര്‍ത്തി പാര്‍ട്ടി രക്ഷപെടുകയും എല്ലാ നേട്ടങ്ങളും മറ്റുള്ളവര്‍ ഏറ്റെടുക്കുകയും ചെയ്യുന്നത് ഇനിയും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ജയരാജന്. അതിനാല്‍ തന്നെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഷംസീറിന്റെ കാര്യത്തില്‍ ജയരാജന് സ്വീകരിച്ചിരിക്കുന്നത്.
കേസിൽ അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂർത്തിയായതിനെ തുടർന്നാണ് ഷംസീർ എംഎൽഎയെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്.
കേസിൽ എ.എൻ. ഷംസീർ എംഎൽഎയുടെ മുൻ ഡ്രൈവർ രാജേഷിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. സിപിഎം കണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി കൂടിയാണ് രാജേഷ്. ഇതേതുടർന്ന് കേസിൽ ഷംസീർ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമായിരുന്നു.
കഴിഞ്ഞ മേയ് 18-ന് രാത്രിയിലാണു തലശേരി കായ്യത്ത് റോഡിൽവച്ചു നസീർ ആക്രമിക്കപ്പട്ടത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ആയുധങ്ങളുമായി ബൈക്കിലെത്തിയ മൂന്നംഗസംഘം നസീറിനെ ആക്രമിക്കുകയായിരുന്നു.