പ്യോങ്യാങ്: ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. പ്രകൃതിദുരന്തങ്ങൾ അടക്കം രാജ്യത്ത് വൻവിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉണ്ടാക്കിയെന്നാണ് വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോർട്ട് ചെയ്യുന്നത്.
കിം ജോങ് ഉൻ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചെന്നും ആശങ്ക അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ആഞ്ഞടിച്ച ടൈഫൂൺ കൊടുങ്കാറ്റ് രാജ്യത്ത് വലിയ കൃഷിനാശം ഉണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്. രാജ്യതലസ്ഥാനമായ പ്യോങ്യാങ്ങില്‍ അവശ്യഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഒരു കിലോ വാഴപ്പഴത്തിന് 3,335 രൂപയാണ്, ഒരു പാക്കറ്റ് ബ്ലാക്ക് ടീയ്ക്ക് 5,190 രൂപയും കാപ്പിപ്പൊടിക്ക് 7,414 രൂപയുമാണ്. പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങി വലിയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിക്കണമെന്നും കിം ആഹ്വാനം ചെയ്തു.
അതേ സമയം കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചിട്ടതിനാല്‍ ഉത്തരകൊറിയ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ മറികടക്കുമെന്നതിന് വ്യക്തതയില്ല. യുഎന്‍ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ സമീപകാല റിപ്പോര്‍ട്ടനുസരിച്ച് ഉത്തരകൊറിയയ്ക്ക് 8,60,000 ടണ്‍ ഭക്ഷ്യ വസ്തുക്കളുടെ കുറവുണ്ട്.