എന്താണ് എന്‍.ആര്‍.സി (NRC)? എന്തായാലും ഉടനില്ല

New Update

പൗരത്വനിയമ ഭേദഗതിക്ക് തുടര്‍ച്ചയായി ദേശീയതലത്തില്‍ എന്‍.ആര്‍.സി. നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ പറഞ്ഞിരുന്നെങ്കിലും ഇത് ഉടന്‍ ഉണ്ടാകില്ല. ഭേദഗതി നിയമത്തിനും പൗരത്വപ്പട്ടികയ്ക്കുമെതിരേ ദേശീയ പ്രതിഷേധം പടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ഇക്കാര്യത്തില്‍ പിന്നാക്കംപോകുന്നതെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു.

Advertisment

publive-image

പൗരത്വനിയമത്തെയും എന്‍.ആര്‍.സി.യെയും രണ്ടായിക്കാണണമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യാഴാഴ്ച പ്രസ്താവിച്ചത് ഈ പശ്ചാത്തലത്തിലാണ്. പൗരത്വനിയമവും എന്‍.ആര്‍.സി.യും നടപ്പാക്കില്ലെന്ന് ചില സംസ്ഥാനങ്ങള്‍ നിലപാടെടുത്തതും കേന്ദ്രം ആശങ്കയോടെയാണ് കാണുന്നത്.

സംസ്ഥാനങ്ങളുടെ സഹകരണമില്ലാതെ പൗരത്വപ്പട്ടിക ഉണ്ടാക്കാനാവില്ല. ഇത്രയും വ്യാപക പ്രതിഷേധം ഉണ്ടാവുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടിയില്ലെന്നുവേണം അനുമാനിക്കാന്‍. അതേസമയം, പൗരത്വനിയമ ഭേദഗതിയില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കംപോകുന്ന പ്രശ്‌നമില്ലെന്ന് മന്ത്രി അമിത് ഷായും മറ്റു മന്ത്രിമാരും ആവര്‍ത്തിക്കുന്നുണ്ട്.

ഭേദഗതിചെയ്ത പൗരത്വനിയമം ബി.ജെ.പി. ഭരിക്കുന്ന അസമില്‍ നടപ്പാക്കിയാല്‍ ഈയിടെ അവിടെ നിലവില്‍വന്ന പൗരത്വപ്പട്ടികയിലെ അപാകം കുറെയൊക്കെ പരിഹരിക്കാനും അതുവഴി തങ്ങളുടെ രാഷ്ട്രീയനിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപിക്കാനും ബി.ജെ.പി.ക്ക് സാധിക്കും. പൗരത്വപ്പട്ടികയില്‍നിന്ന് പുറത്തായ ഹിന്ദുക്കളില്‍ വലിയൊരു വിഭാഗത്തിന് തിരിച്ചുവരാന്‍ ഭേദഗതിനിയമം സഹായകരമാവും.

ഒന്‍പതു സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളാണ് എന്‍.ആര്‍.സി.യെ ഇപ്പോള്‍ എതിര്‍ക്കുന്നത്. കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഡല്‍ഹി, തെലങ്കാന, ബിഹാര്‍, ഒഡിഷ എന്നിവ. ബിഹാര്‍ ഭരിക്കുന്ന ജനതാദളും ഒഡിഷ ഭരിക്കുന്ന ബിജു ജനതാദളും പാര്‍ലമെന്റില്‍ നിയമഭേദഗതിയെ അനുകൂലിച്ചവരാണ്.

എന്നാല്‍, പൗരത്വനിയമത്തോടൊപ്പം എന്‍.ആര്‍.സി.കൂടി കൊണ്ടുവരുന്നതിനെ അനുകൂലിക്കില്ലെന്ന് മുഖ്യമന്ത്രിമാരായ നിതീഷ് കുമാറും നവീന്‍ പട്നായിക്കും പിന്നീട് വ്യക്തമാക്കി. മഹാരാഷ്ട്ര എന്‍.ആര്‍.സി.യുടെ കാര്യത്തില്‍ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എന്‍.സി.പി.യുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ ഭരിക്കുന്നതിനാല്‍ ശിവസേന അതുമായി മുന്നോട്ടുപോവാന്‍ സാധ്യതയില്ല.

എന്‍.ആര്‍.സി. എന്നാല്‍..??

NRC നിലവിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല. നുഴഞ്ഞ്കയറിയവക്ക് മാത്രമേ പ്രശ്‌നമുള്ളൂ എന്ന രീതിയില്‍ എന്നാണ് പ്രചാരണം. എന്നാല്‍ ഇത് ഏതെങ്കിലും നിലക്ക് ബാധിക്കാത്തവര്‍ ഇന്ത്യയില്‍ ആരുമുണ്ടാവില്ല.

1. രാജ്യത്ത് നിലവില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളുടെയും രേഖകള്‍ പരിശോധിച്ചു പൗരത്വം ഉറപ്പ് വരുത്തുകയോ നിരാകരിക്കുകയോ ചെയ്യുന്ന പ്രോസസ് ആണ് NRC.
2. ഇതിന് വേണ്ടി രാജ്യത്തുടനീളം പ്രത്യേക NRC ട്രിബ്യൂണലുകള്‍ സ്ഥാപിക്കും.
3. 2024-ഓട് കൂടി ഈ പ്രോസസ് പൂര്‍ത്തിയായി സമ്പൂര്‍ണ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിക്കും.
4. രേഖകള്‍ പ്രകാരം തെളിയിക്കപ്പെടുന്നത് വരെ നിങ്ങള്‍ പൗരന്‍ അല്ല എന്ന് മനസ്സിലാക്കുക.
5. അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ട് ഇവിടെ ജീവിച്ചു വരുന്ന നമ്മളെന്തിന് പേടിക്കണം എന്ന വിചാരം നിഷ്‌കളങ്കമാണെങ്കിലും യാഥാര്‍ഥ്യ ബോധമില്ലാത്തതാണ്.
6. 1951ന് മുമ്പ് തന്നെ നിങ്ങള്‍/ നിങ്ങളുടെ മുന്‍തലമുറ ഇവിടെ സ്ഥിരതാമസക്കാര്‍ ആയിരുന്നു എന്നാണ് തെളിയിക്കേണ്ടത്.
7. നിങ്ങള്‍ മുപ്പത് വയസ്സുള്ള ഒരു യുവാവ് ആണെന്നും നിങ്ങള്‍ ജനിക്കുന്നത് നിങ്ങളുടെ അച്ഛന് മുപ്പത് വയസ്സുള്ളപ്പോള്‍ ആണെന്നും വെക്കുക. അപ്പോള്‍ നിങ്ങള്‍ ജനിച്ചത് 1989ലും നിങ്ങളുടെ അച്ഛന്‍ ജനിച്ചത് 1959-ലും.

അപ്പോള്‍
a. 1929-ല്‍ ജനിച്ച നിങ്ങളുടെ അപ്പൂപ്പന്റെ രേഖകള്‍ നിങ്ങള്‍ കണ്ടുപിടിക്കണം. 1929-ല്‍ ജനിച്ച നിങ്ങളുടെ അപ്പൂപ്പന്റെ ജനന സര്‍ട്ടിഫിക്കറ്റ് നിങ്ങളുടെ കയ്യിലുണ്ടോ? ഉണ്ടാവില്ല, കാരണം രജിസ്ട്രേഷന്‍ ഓഫ് ബര്‍ത്ത് ആന്‍ഡ് ഡെത് ആക്ട് നിലവില്‍ വന്നത് 1969-ലാണ്.
b. ഇനി നിങ്ങളുടെ അപ്പൂപ്പന്റെ സ്‌കൂള്‍ അഡ്മിഷന്‍ രെജിസ്റ്ററിന്റെ കോപ്പി സംഘടിപ്പിക്കാന്‍ സാധിക്കുമോ എന്ന് നോക്കുക. മഹാമാരിയും ക്ഷാമവും മുഖമുദ്ര ആയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠിച്ചവര്‍ എത്ര ശതമാനം കാണും? ഇനി അഥവാ ചേര്‍ന്ന് പഠിച്ചിരുന്നുവെങ്കില്‍ തന്നെ എണ്പത്തിയഞ്ചു വര്‍ഷം പഴക്കമുള്ള ആ സ്‌കൂള്‍ രെജിസ്റ്റര്‍ ഇപ്പോള്‍ കേടുപാടുകള്‍ കൂടാതെ കിട്ടാന്‍ വല്ല സാധ്യതയുമുണ്ടോ?
c. നിങ്ങള്‍ ജാതി കൊണ്ട് അവര്‍ണനാണെങ്കില്‍ നിങ്ങളുടെ പൂര്‍വികരില്‍ എത്ര പേര്‍ക്ക് സ്‌കൂളില്‍ ചേരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്ന് കൂടി ആലോചിച്ചു നോക്കുക.
അതായത് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്ന രേഖ ഹാജരാക്കി പൗരത്വം തെളിയിക്കാന്‍ സാധിക്കുന്നവര്‍ നന്നേ ചുരുക്കം.

8. ഇനിയുള്ള രേഖ തൊണ്ണൂറു വയസ്സുള്ള നിങ്ങളുടെ അപ്പൂപ്പന്റെ പാസ്പോര്‍ട്ട്, ഡ്രൈവിങ്ങ് ലൈസന്‍സ് തുടങ്ങിയ രേഖകളാണ്. അതും എത്ര പേര്‍ക്ക് കാണുമെന്നു നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കുക.
9. മറ്റൊന്ന് 1951-ലെ വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ അപ്പൂപ്പന്റെ പേരുണ്ടോ എന്ന് നോക്കലാണ്. 1951-ല്‍ നിങ്ങളുടെ അപ്പൂപ്പന്‍ കേരളത്തില്‍ ഏത് നിയോജക മണ്ഡലത്തിലെ ഏത് ബൂത്തിലെ വോട്ടറായിരുന്നു എന്ന് കണ്ടു പിടിക്കണം. നിങ്ങളുടെ അപ്പൂപ്പന്‍ ഒരു കുടിയേറ്റ കര്‍ഷകന്‍ ആണെങ്കില്‍? ഇതിന്റെയൊക്കെ രേഖ ഒന്ന് പോലും നഷ്ടപ്പെടാതെ ഇലക്ഷന്‍ കമ്മീഷന്റെ കൈവശം ഉണ്ടാകും എന്നതിന് ഒരു ഉറപ്പും ഇല്ല.
10. ഇനി അവസാനം നിങ്ങള്‍ക്ക് ഹാജരാക്കാന്‍ ശ്രമിക്കാവുന്നത് ഭൂരേഖയാണ്. അതായത് 1951-ന് മുമ്പ് തന്നെ 1929-ല്‍ ജനിച്ച നിങ്ങളുടെ അപ്പൂപ്പന് ഭൂമിയുണ്ടായിരുന്നു എന്നതിന്, അത് കരമടച്ചു കൈവശം വച്ചിരുന്നു എന്നതിന്റെ തെളിവ്. അപ്പോള്‍ നിങ്ങള്‍ മിക്കവാറും അപ്പൂപ്പന്റെ അപ്പന്റെ ഭൂരേഖ തപ്പി പോവേണ്ടി വരും. കാരണം വെറും ഇരുപത്തിരണ്ട് വയസ്സില്‍ സ്വന്തമായി ഭൂമി വാങ്ങി കൈവശം വെക്കാന്‍ മാത്രം ശേഷിയുമുള്ള ഒരാള്‍ ആവാനുള്ള പ്രോബബിലിറ്റി നിങ്ങളുടെ അപ്പൂപ്പന് ഉണ്ടാവില്ല.
അപ്പോള്‍ നിങ്ങള്‍ വീണ്ടും ഒരു തലമുറ കൂടി പിന്നോട്ട് സഞ്ചരിക്കണം.
11. ഈ രേഖകള്‍ ഒക്കെ നിങ്ങള്‍ സംഘടിപ്പിച്ചാലും നിങ്ങളുടെ പൂര്‍വികരും നിങ്ങളുമായുള്ള ബന്ധം അഥവാ ലീനിയേജ് തെളിയിക്കാന്‍ സാധിക്കണം. അതും അത്യാവശ്യം അദ്ധ്വാനം ആവശ്യമുള്ള ജോലിയാണ്.

ഇനി പൊതുവായ ചില കാര്യങ്ങള്‍ കൂടി പറയാം. ഭൂപരിഷ്‌കരണം വരുന്നതിന് മുമ്പ് ഭൂമിയുടെ അവകാശം ഏറെക്കുറെ സവര്‍ണ്ണരില്‍ നിക്ഷിപ്തമായിരുന്നു. അവര്‍ണന്റെ മക്കള്‍ക്ക് സ്‌കൂളില്‍ ചേരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അവര്‍ണരില്‍ തന്നെ ദളിതര്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ പിന്നോട്ട് പോവും തോറും അവര്‍ണന്‍ തെളിവില്ലാത്തവനാകും.

അങ്ങനെ രേഖകള്‍ ഒന്നുമില്ലാതെ പൗരത്വ പട്ടികക്ക് പുറത്താവുന്ന നിങ്ങള്‍ക്ക് (അമുസ്ലിംകള്‍ക്ക്) വേണ്ടിയാണ് CAB. കാരണം നിങ്ങള്‍ മുസ്ലിം അല്ലല്ലോ നിങ്ങള്‍ പാക്കിസ്ഥാനില്‍നിന്ന് മതപീഢനം മൂലം ഇന്ത്യയിലേക്ക് കുടിയേറിയ ആളാണെന്നും 2015 ജനുവരി ഒന്നിന് മുമ്പേ ഇവിടെ ഉണ്ടെന്നും എഴുതി കൊടുക്കണം. അപ്പോള്‍ രേഖകള്‍ പരിശോധിച്ചു അഞ്ച് വര്‍ഷം ഇന്ത്യയില്‍ നിയമപരമായ അവകാശത്തോടെ അഭയാര്‍ത്ഥി ആയി താമസിക്കാന്‍ അവര്‍ നിങ്ങളെ അനുവദിക്കും. ഈ അഞ്ച് വര്‍ഷം നിങ്ങളുടെ 'നല്ലനടപ്പ്' വിലയിരുത്തി ആറാംവര്‍ഷം നിങ്ങള്‍ക്ക് പൗരത്വം തരും.

what is nrc
Advertisment