കോഴിക്കോട് : കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ച 51 പേരിൽ നടത്തിയ പരിശോധനയിൽ 38 പേർക്ക് ഒമിക്രോൺ സാധ്യത. കോവിഡ് വിദഗ്ധ സമിതി അംഗം ഡോ എ.എസ് അനൂപ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ.
സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. അതേ സമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ ദുരന്തനിവാരണ അതോറ്ററി ഇന്ന് യോഗം ചേരും.
വളരെ വേഗത്തിൽ പരിശോധനാ ഫലം ലഭിക്കുന്ന സ്പൈക് ജീൻ ടാർഗറ്റ് പരിശോധനയാണ് കോവിഡ് രോഗികളിൽ നടത്തിയത്. ഇതിലാണ് 51 ൽ 38 രോഗികളിൽ ഒമിക്രോൺ സാധ്യത സ്ഥിരീകരിച്ചത്.
ഇവരാരും തന്നെ ഹൈ റിസ്ക്ക്, ലോ റിസ്ക്ക് രാജ്യങ്ങളിൽ നിന്ന് വന്നവരല്ല. ഇത് സമൂഹ വ്യാപനമെന്ന ഗൗരവ സ്ഥിതി വിശേഷമാണ് സൂചിപ്പിക്കുന്നത്. ഈ പരിശോധന 100 % കൃത്യത അല്ലെങ്കിലും ഒമിക്രോൺ സാധ്യത തള്ളികളയാൻ പറ്റില്ല.
കോഴിക്കോട് ജില്ലയിൽ ഇന്നലെ ടിപിആർ 31 ശതമാനമാണ്.ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേരുന്നത്. ബീച്ചുകളിലേക്ക് എത്തുന്ന ആളുകളെ നിയന്ത്രിക്കാൻ തീരുമാനമായെങ്കിലും ഇന്നലെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.