സദ്യ പതിനഞ്ചുകൂട്ടം കറികൾ ഉള്ളതാണ്. ഇതാണ് യഥാർത്ഥത്തിൽ വിധിപ്രകാരമുള്ള സദ്യ എന്ന് കരുതപ്പെടുന്നു. ആയ് രാജ്യത്തിന്റെ സംഭാവനയാണ് എന്ന് നാട്ടാചാരങ്ങൾ കൊണ്ട് ഊഹിക്കപ്പെടുന്നു.
പഴയ ആയ്‌രാജ്യം തിരുനെൽവേലി വരെ വ്യാപിച്ചു കിടന്നിരുന്നതിനാൽ സദ്യയിൽ തമിഴ്‌നാടിന്റെ സ്വാധീനം ഉണ്ട്. ഈ ജില്ലയിൽ തൊടുകറികൾ ഒരിക്കൽ മാത്രവും മറ്റു കറികൾ ആവശ്യാനുസരണവും വിളമ്പുന്നു. എന്നാൽ കേരളത്തിന്റെ മറ്റു സ്ഥലങ്ങളിൽ തൊടുകറികളും ആവശ്യാനുസരണം വിളമ്പാറുണ്ട്.
എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവർപ്പ് എന്നീ ആറുരസങ്ങളും ചേർന്ന സദ്യ ആയുർവേദത്തിലും പരാമർശിക്കപ്പെടുന്നുണ്ട്. ദിവസം ഒരുനേരം സദ്യയാവാം എന്ന് സിദ്ധവൈദ്യത്തിലും പറയുന്നു.
സദ്യ വിളമ്പുന്നവിധം
സദ്യയ്ക്ക് ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയിൽ ഓരോ കറിക്കും ഇലയിൽ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്.
കായനുറുക്ക്, ശർക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടൽ കറികളായ അച്ചാർ, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയിൽ വിളമ്പുന്നു.
ഇവ തൊട്ട്കൂട്ടൽ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികൾ (അവിയൽ, തോരൻ, കാളൻ, തുടങ്ങിയവ) എല്ലാം വിളമ്പുന്നു. ചാറുകറികൾ ചോറിൽ (നെയ് ചേർത്ത പയർപരിപ്പ് കറി, പുളിശ്ശേരി, സാമ്പാർ) (തിരുവന്തപുരത്ത് സാമ്പാർ കഴിഞ്ഞ് പുളിശ്ശേരി) ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവും ചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ. സദ്യ പലവട്ടങ്ങളായി ആണു വിളമ്പുക.
സദ്യ ഉണ്ണുന്ന വിധം
വലത്തു കൈ കൊണ്ടാണ് സദ്യ കഴിക്കുക. ആദ്യവട്ടം പരിപ്പും നെയ്യും ചേർത്ത് ചോറുണ്ണുന്നു, പിന്നീട് പുളിശ്ശേരി ചേർത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു. അതിനു ശേഷം സാമ്പാർ കൂട്ടി ചോറുണ്ണുന്നു. വിളമ്പുന്നു. അടപ്രഥമൻ പഴവും (ചിലർ പപ്പടവും) ചേർത്ത് ആണ് കഴിക്കുക. ഒടുവിൽ തൈർ/രസം ചേർത്ത് ഉണ്ണുന്നു.പ്രദേശങ്ങൾ മാറുന്നതിനനുസരിച് ഇതിൽ വ്യത്യാസങ്ങൾ വരാറുണ്ട്.
സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് ഇഷ്ടപ്പെട്ടാൽ ഇല മുകളിൽ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന രണ്ടു ഭാഗവും കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും).