കൊച്ചി: ആലുവയിൽ ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാൾ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മണികണ്ഠൻ അറസ്റ്റിൽ. ആലുവ സ്വദേശി ചിപ്പി ആണ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേറ്റു.
ആലുവ സർക്കാർ ആശുപത്രിയിൽ ലഹരി വിമോചന ചികിത്സയുടെ ഭാഗമായുള്ള മരുന്ന് വാങ്ങാനെത്തിയതായിരുന്നു ചിപ്പിയും സുഹൃത്തുക്കളും.
അതിനിടെയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ഭാര്യയെ കാണാനെത്തിയ ചൂണ്ടി സ്വദേശി മണികണ്ഠൻ എന്നായാളുമായി വാക്കേറ്റമുണ്ടായത്. തുടർന്നുണ്ടായ സംഘർഷത്തിൽ മണികണ്ഠൻ ചിപ്പിയെയും സുഹൃത്തുക്കളെയും കുത്തി പരിക്കേൽപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്.
സംഭവസ്ഥലത്ത് വച്ച് തന്നെ ചിപ്പി മരിച്ചു. പരിക്കേറ്റ ചൂണ്ടി സ്വദേശികളായ വിശാൽ, കൃഷ്ണപ്രസാദ് എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സംഘങ്ങൾ തമ്മിൽ മുൻവൈരാഗ്യം ഉണ്ടായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.