ഡൽഹി: ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ വഴിയില്‍ കുടുങ്ങി നിരവധി പേര്‍. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി അത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇപ്പോള്‍ പണം തട്ടുന്നത്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലെ ഒരാളില്‍ നിന്നും 10 കോടി രൂപയാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തുമെന്നാണ് ഭീഷണി.
രാജീവ് കുമാര്‍ എന്ന വ്യക്തിയാണ് തനിക്ക് ഇ-മെയില്‍ ഭീഷണി ലഭിച്ചെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. കുടുംബാംഗങ്ങളുടേയും ഫോട്ടോകളും സ്വകാര്യ വിവരങ്ങളും കൈവശപ്പെടുക്കിയാണ് ഹാക്കര്‍മാരുടെ ഭീഷണിപ്പെടുത്തല്‍. ഇരയാക്കപ്പെടുന്ന വ്യക്തിയെ നിരന്തരം നിരീക്ഷിച്ചാണ് ഇത്തരം വിവരങ്ങള്‍ ഹാക്കര്‍മാര്‍ കൈവശപ്പെടുത്തുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് കുറ്റവാളികളെ പിടിക്കാനുള്ള ശ്രമം തുടരുകയാണിപ്പോള്‍.
സോഷ്യല്‍ മീഡിയയുടെ സഹായത്തോടെയുള്ള കുറ്റകൃത്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇന്റര്‍നെറ്റ് വഴി ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് കെണിയില്‍ പെടുത്തുകയാണ് അധികവും.
അടുത്തിടെ ബീഹാര്‍ ബി.ജെ.പി നേതാവ് പ്രേം കുമാറിന്റെ ഫേസ് ബുക്ക് അക്കൗണ്ടും സമാനമായി ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അക്കൗണ്ടില്‍ അശ്ലീല ചിത്രങ്ങല്‍ പ്രചരിച്ചപ്പോഴാണ് നേതാവ് കാര്യങ്ങള്‍ മനസ്സിലാക്കിയത്.