കണ്ണൂർ : മണി ചെയിൻ വഴി 32 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി കണ്ണൂരിൽ പിടിയിൽ. തൃശൂർ കൈപ്പമംഗലം സ്വദേശി ഷാജി സി മുഹമ്മദാണ് പിടിയിലായത്. കണ്ണൂർ ഡിവൈ.എസ്.പി പി പി സദാനന്ദന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
പതിനായിരം രൂപ നിക്ഷേപിച്ചാൽ 15 ദിവസം കൊണ്ട് പതിനാറായിരം രൂപ തിരിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. വെബ്സൈറ്റിന്റെ സഹായത്തോടു കൂടിയാണ് ആളുകളെ കബളിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
31, 900 പേരിൽ നിന്നാണ് നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്. 32 കോടിയോളം രൂപയാണ് തട്ടിയെടുത്തതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് പോലീസ് കരുതുന്നു.