സിപിഎം എന്നാൽ പൊലീസ് സ്റ്റേഷനും കോടതിയും കൂടിയാണ്'; വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം വിവാദത്തിൽ

New Update

തിരുവനന്തപുരം: സിപിഎം എന്നാൽ പൊലീസ് സ്റ്റേഷനും കോടതിയുമാണെന്ന വനിത കമ്മീഷൻ അധ്യക്ഷയുടെ പരാമർശം വിവാ​ദത്തിലേക്ക്. തിരുവനന്തപുരത്ത് കൂട്ടബലാത്സം​ഗ കേസിൽ തെളിവെടുപ്പിന് എത്തിയപ്പോഴായിരുന്നു അധ്യക്ഷ എം.സി ജോസഫൈന്റെ പരാമർശം. സിപിഎം നേതാവും എംഎൽഎയുമായ പി.കെ ശശിക്കെതിരെയുളള ലൈം​ഗിക പീഡന പരാതിയെക്കുറിച്ചുളള ചോ​ദ്യങ്ങൾക്കാണ് ജോസഫൈൻ മറുപടി നൽകിയത്.

Advertisment

publive-image

സാധാരക്കാർ പ്രതികളാകുന്ന കേസുകളിൽ ഉണ്ടാകുന്ന കമ്മീഷന്റെ അതിവേ​ഗ ഇടപെടൽ പാലക്കാട്ടെ സിപിഎം എംഎൽഎ ശശിക്കെതിരെയുളള കേസിൽ ഉണ്ടായില്ലല്ലോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. പി.കെ ശശിക്കെതിരെ വനിത കമ്മീഷൻ കേസെടുത്തിരുന്നു, എന്നാൽ പാർട്ടി അന്വേഷണം മതിയെന്നാണ് പരാതിക്കാരിയുടെ കുടുംബം തീരുമാനിച്ചതെന്ന് ജോസഫൈൻ ആദ്യം പറഞ്ഞു. തുടർന്നാണ് വിവാദമായ പരാമർശങ്ങൾ വന്നതും.

ജോസഫൈന്‍റെ വാക്കുകൾ ഇങ്ങനെ

ഞാന്‍ പാര്‍ട്ടിയിലൂടെ വളര്‍ന്നയാളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ഇക്കാര്യങ്ങളില്‍ കര്‍ശനമായി നടപടിയെടുക്കുന്നത് പോലെ മറ്റൊരു പാര്‍ട്ടിയും നടപടിയെടുക്കില്ല. സംഘടനാപരമായി തീരുമാനമെടുത്താല്‍ മതിയെന്ന് ആ കുടുംബം തന്നോട് പറഞ്ഞിരുന്നു. അവര്‍ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു. പാര്‍ട്ടി ഒരു കോടതിയും കൂടിയാണ്. പൊലീസ് സ്‌റ്റേഷനും ആണ്. ഒരു നേതാവിനോടും അക്കാര്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല.”

സിപിഎം എന്നാൽ കോടതിയും പൊലീസുമാണെന്ന് പറയുന്ന വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് ആ സ്ഥാനത്ത് ഇരിയ്ക്കാൻ ഒരു യോ​ഗ്യതയും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയ്ക്കായി രൂപീകരിച്ച വനിത കമ്മീഷന്റെ അധ്യക്ഷ തന്നെ സ്ത്രീ പീഡകരെ ന്യായീകരിക്കുന്ന അവസ്ഥയാണ്.

നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവനകൾ വനിത കമ്മീഷൻ അധ്യക്ഷ നടത്തുന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ കമ്മീഷൻ അം​ഗമായ ഷാഹിദ കമാലും അധ്യക്ഷന്റെ പ്രസ്താവനയെ തളളിക്കളഞ്ഞിട്ടുണ്ട്. സിപിഎം കോടതിയും പൊലീസുമെന്നത് വനിതാ കമ്മീഷന്റെ നിലപാടല്ലെന്നായിരുന്നു ഷാഹിദ കമാലിന്റെ മറുപടി.

mc josephine pk sasi
Advertisment