തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ പിന്തുണയോടെ നടക്കുന്ന കള്ളക്കടത്ത്, കൊട്ടേഷൻ, ഭീകരവാദം, സ്ത്രീപീഡനങ്ങൾ എന്നിവയ്ക്കെതിരെ ബിജെപി സമര പരമ്പര നടത്തും. രണ്ടാം ഇടത് ഭരണത്തിൽ കേരളം അസാധാരണവും അപകടകരവുമായ സാഹചര്യത്തിലൂടെ കടന്നുപോവുകയാണെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ പറഞ്ഞു.
ജൂലായ് 2ന് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും യുവജന ധർണ നടത്തും. രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീ പീഡനങ്ങൾ നടക്കുന്നത് കേരളത്തിലാണ്. പീഡനത്തിൽ പ്രതികളാവുന്നത് ഏറെയും സിപിഎമ്മുകാരുമാണ്. അതുകൊണ്ടാണ് ശക്തമായ നിയമങ്ങളുണ്ടായിട്ടും പ്രതികൾ രക്ഷപ്പെടുന്നത്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണമെന്നും സ്ത്രീധന നിരോധന നിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ജൂലായ് 3ന് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ എല്ലാ ബൂത്തുകളിലും പ്രതിഷേധ ധർണ സംഘടിപ്പിക്കും.
ഐഎസ് ഭീകരവാദികളുടെ കേന്ദ്രമായി കേരളം മാറുകയാണ്. ഇതിന് ഉത്തരവാദി ആരാണെന്ന് മുഖ്യമന്ത്രി പറയണം. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ഇടത്-വലത് മുന്നണികൾ സഖ്യം ചേരുകയാണ്. ജൂലായ് 4 ന് സംസ്ഥാന വ്യാപകമായി ജനജാഗ്രത സദസ് നടത്തുമെന്നും സുധീർ പറഞ്ഞു. കൂലി ഗുണ്ടകളുടെ നിലവാരത്തിലേക്ക് ഡിവൈഎഫ്ഐ അധപതിച്ചു. സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി സ്വർണക്കടത്തിന് നേതൃത്വം നൽകുകയാണ്. എല്ലാ ജില്ലകളിലും കൊട്ടേഷൻ സംഘങ്ങൾ അഴിഞ്ഞാടുന്നു. ഡിവൈഎഫ്ഐ നേതാക്കളാണ് എല്ലാ ഗുണ്ടാ സംഘങ്ങളെയും നിയന്ത്രിക്കുന്നത്.
പാർട്ടി ഗ്രാമങ്ങൾ ഗുണ്ടകളുടെ താവളമാവുകയാണ്. കള്ളക്കടത്തിൻ്റെ പങ്ക് പറ്റുന്ന പാർട്ടിയായി സിപിഎം മാറി. മലബാർ കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്തിൻ്റെ അടിവേരിലേക്ക് അന്വേഷണം നീങ്ങിയാൽ സിപിഎമ്മിൻ്റെ ഉന്നതർ കുടുങ്ങും. മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങളോട് മറുപടി പറയണം. കേരളത്തിൻ്റെ ജയിലുകൾ കള്ളക്കടത്തിൻ്റെ ആസൂത്രണ കേന്ദ്രമാവുകയാണ്. കണ്ണൂരിലെ സിപിഎമ്മിൻ്റെ സ്ഥാപനങ്ങളെയും ചാരിറ്റി സംഘടനകളെയും കള്ളക്കടത്ത് നടത്താൻ ഉപയോഗിക്കുന്നുണ്ടെന്നും സുധീർ പറഞ്ഞു.