ബാധ്യതകള്‍ തീര്‍ക്കുന്നിന്റെ ഭാഗമായാണ് പശ്ചിമാഫ്രിക്കയില്‍ എത്തിയതെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ഞായറാഴ്ച പങ്കുവച്ചിരിക്കുന്ന ഫേസ്ബുക്ക് വീഡിയോയിൽ നാട്ടിലെ ബാധ്യതകളെ പറ്റിയാണ് അദ്ദേഹം സംസാരിക്കുന്നത്. ഇന്ന് പശ്ചിമാഫ്രിക്കയില്‍ വന്ന് അധ്വാനിക്കേണ്ട സ്ഥിതിവിശേഷത്തിലാണ് താനുള്ളതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
‘ജനങ്ങളെ കൂടുതൽ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നതും എംഎൽഎ ആകുന്നതും. നാടിന്റെ വികസനത്തിനു വേണ്ടി എല്ലാം ഞാൻ ചെയ്തു. എംഎൽഎയ്ക്ക് കിട്ടുന്ന ശമ്പളത്തിൽനിന്ന് ഒരു ബിസ്ക്കറ്റ് പോലും വാങ്ങി തിന്നിട്ടില്ല. ഏഴു സ്റ്റാഫുകളെ നിയമിച്ച് ഞാനില്ലാത്തപ്പോൾ പോലും ജനങ്ങൾക്കുള്ള സേവനം ചെയ്തു'.
എം.എല്‍.എമാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള മൂന്നുലക്ഷം രൂപയുടെ ഡീസലും 75,000 രൂപയുടെ ട്രെയിന്‍ അലവന്‍സും അല്ലാതെ ഒരു പൈസയും സര്‍ക്കാരില്‍ന്ന് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/pvanvar/videos/483103992690851/?t=0
സ്വത്തുണ്ടായിട്ടും ബാധ്യത തീര്‍ക്കാന്‍ പറ്റാത്ത നിര്‍ഭാഗ്യവാനാണ് താന്‍. ബാധ്യതയെക്കാള്‍ ഇരട്ടി സ്വത്തുണ്ട്. എന്നാല്‍ തന്റെ ഭൂമിയില്‍നിന്ന് ഒരിഞ്ച് ഭൂമി വാങ്ങാന്‍ ആരും ധൈര്യപ്പെടുന്നില്ല. അന്‍വറിന്റെ ഭൂമിയോ അപാര്‍ട്‌മെന്റോ വീടോ വാങ്ങിയാല്‍ അതൊന്നും നിയമപരമല്ല, അതിനുമേല്‍ നാളെ കേസ് വരും കുടുങ്ങുമെന്നും വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.
ആവശ്യത്തിന് സ്വത്തുണ്ടായിട്ടും ബാധ്യത തീർക്കാൻ പറ്റാത്ത ഗതികെട്ട അവസ്ഥയിലാണ് ഞാൻ. സ്ഥാപനങ്ങളെല്ലാം പൂട്ടി. വരുമാനം ഇല്ലാതായി. ബാധ്യത തീര്‍ക്കാനുള്ള ഭൂമിയും സമ്പത്തും കയ്യിലുണ്ടായിട്ടും അത് വിറ്റ് ബാധ്യത തീര്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ ഇനിയെന്ത് ചെയ്യണം എന്ന ആലോചനയിലാണ് നിയമസഭാ സാമാജികന്റെ അവസാനത്തെ മൂന്നുമാസം മണ്ഡലത്തില്‍നിന്ന് പുറത്തേക്ക് വരേണ്ടിവന്നതെന്നും അന്‍വര്‍ പറഞ്ഞു.