കൊച്ചി∙ പച്ചാളത്തെ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പരിക്കേറ്റ പച്ചാളത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍ മരണത്തിനു കീഴടങ്ങി. കടയുടമ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലാണ്. പൊള്ളലേറ്റ രണ്ടുപേരില്‍ ആലപ്പുഴ എഴുപുന്ന റെജിന്‍ ദാസ് ആണ് ഇന്ന് മരിച്ചത് . അതിനിടെ പെട്രോള്‍ ബോംബ് ആക്രമണത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഓട്ടോറിക്ഷയിലെത്തിയ പ്രതി കടയ്ക്കുള്ളില്‍ കടന്ന് ആക്രമണം നടത്തുന്നതും മരിച്ച റെജിന്‍ തീഗോളമായി മാറി കടയ്ക്ക് പുറത്തിറങ്ങി മരണവെപ്രാളത്തില്‍ ഓടിനടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ബുധൻ രാത്രിയാണ് സംഭവമുണ്ടായത്. റെജിനെയും സുഹൃത്ത് പങ്കജാക്ഷനെയും പെട്രോൾ ബോംബെറിഞ്ഞ പച്ചാളത്തെ ഓട്ടോറിക്ഷ ഡ്രൈവർ ഫിലിപ്പ് സ്വയം തീകൊളുത്തി മരിച്ചിരുന്നു. ഫിലിപ്പിനെ ലക്ഷ്യം വച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.
ഓട്ടോറിക്ഷയിലെത്തിയ ഫിലിപ്പ് പുറത്തിറങ്ങി സെക്കൻഡുകൾക്കുള്ളിൽ കടയ്ക്കുള്ളിൽ തീയാളുകയായിരുന്നു. കുപ്പിയിൽ പെട്രോൾ നിറച്ച് തീകൊളുത്തി കടയ്ക്കുള്ളിലേക്ക് എറിയുകയായിരുന്നു. കടയുടമ പങ്കജാക്ഷനും റെജിൻ ദാസുമായിരുന്നു ഈ സമയം കടയിലുണ്ടായിരുന്നത്.
പങ്കജാക്ഷനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു. എന്നാൽ റെജിൻ ദാസിനാണ് ആക്രമണത്തിൽ കൂടുതൽ പരുക്കേറ്റത്. ശരീരത്തിൽ തീപടർന്നതോടെ ഇയാൾ കടയിൽനിന്ന് പുറത്തേക്കിറങ്ങി രക്ഷപെടാൻ ശ്രമിച്ചിരുന്നു. ശരീരത്തിൽ തീപടർന്ന അവസ്ഥയിൽ റെജിൻ കടയ്ക്കുമുന്നിലൂടെ ഓടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇവിടെനിന്നും അൽപം കൂടി മുന്നോട്ടുപോയതിനുശേഷം എടിഎമ്മിനു മുന്നിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുന്നതിനും ഫിലിപ്പ് ശ്രമിച്ചിരുന്നു. അദ്ദേഹം ഓടി രക്ഷപെടുകയായിരുന്നു.
പിന്നീടാണ് ഫിലിപ്പ് ഓട്ടോയ്ക്കും സ്വയവും തീകൊളുത്തി ആത്മഹത്യ ചെയ്തത്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ആക്രമണം നടത്തിയ ഫിലിപ്പ് മാനസികാസ്വാസ്ഥ്യത്തിനു ചികിൽസയിൽ ആയിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാനസികവെല്ലുവിളി നേരിട്ടിരുന്ന ഫിലിപ് 3 മാസമായി ചികിത്സയിലായിരുന്നുവെന്നു ഭാര്യ മൊഴി നൽകിയതായി പൊലീസ് പറഞ്ഞിരുന്നു.