ഇസ്ലാമാബാദ്: സുഹൃദ് രാജ്യങ്ങള്‍ സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന പ്രതീക്ഷയില്‍ പാകിസ്ഥാന്‍. വാക്‌സിന് പകരം ആര്‍ജ്ജിത പ്രതിരോധ ശേഷി കൈവരിക്കാമെന്ന പ്രതീക്ഷയും പാകിസ്ഥാന്‍ വച്ചുപുലര്‍ത്തുന്നു.
പെട്ടെന്ന് കൊവിഡ് വാക്‌സിന്‍ വാങ്ങാനുള്ള പദ്ധതിയൊന്നും പാകിസ്താന്‍ സര്‍ക്കാരിനില്ല. ആര്‍ജ്ജിത പ്രതിരോധ ശേഷിയിലൂടെയും മറ്റു രാജ്യങ്ങള്‍ സംഭാവന ചെയ്യുന്ന കൊവിഡ് വാക്‌സിനുകളെ ആശ്രയിച്ചും സ്ഥിതിഗതികളെ നേരിടാമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ദേശീയ ആരോഗ്യ സെക്രട്ടറി അമീര്‍ അഷ്‌റഫ് ഖവാജ പറഞ്ഞു.
ചൈനയുടെ കാന്‍സിനോ വാക്‌സിന്റെ ഒറ്റ ഡോസിന് ഏതാണ്ട് 13 ഡോളറോളം വരും. അതിനാലാണ് മറ്റു രാജ്യങ്ങള്‍ സംഭാവനയായി നല്‍കുന്ന വാക്‌സിനായി കാത്തിരിക്കുന്നതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ആമിര്‍ അമര്‍ ഇക്രം പറഞ്ഞു.
ഇന്ത്യ നിര്‍മ്മിക്കുന്ന ഓക്‌സ്‌ഫഡ്-അസ്ട്രാസെനെക്കയുടെ കൊവിഡ് വാക്‌സിന്റെ 16 ദശലക്ഷം സൗജന്യ ഡോസുകളും ലോകാരോഗ്യ സംഘടന വഴി പാകിസ്താന് ലഭ്യമാക്കുന്നുണ്ട്. ഈ വര്‍ഷം ഏഴ് കോടി പേര്‍ക്ക് കുത്തിവെപ്പ് നല്‍കാന്‍ പാകിസ്ഥാന്‍ പദ്ധതിയിട്ടിട്ടുണ്ട്.
ചൈനയില്‍ നിന്നുള്ള സിനോഫാം, കാന്‍സിനോ ബയോ, ഓക്‌സ്‌ഫഡിന്‌റെ ആസ്ട്രാ സെനക്ക വാക്സിൻ, റഷ്യയുടെ സ്പുട്‌നിക്, എന്നീ വാക്‌സിനുകള്‍ക്കായി പാകിസ്താന്‍ രജിസ്ടര്‍ ചെയ്തിട്ടുണ്ട്. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം 10 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.