പാലായിൽ കലുങ്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധയുടേത് സ്വഭാവിക മരണമെന്ന് പോലീസ്

New Update

പാലാ: പാലായിൽ കലുങ്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധയുടേത് സ്വഭാവിക മരണമെന്ന് പോലീസ്. മൃതദേഹം ഇന്നലെ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണിത് വ്യക്തമായതെന്ന് പാലാ ഡിവൈ. എസ്. പി. ഷാജിമോൻ ജോസഫ് പറഞ്ഞു.

Advertisment

publive-image

എന്നാൽ വൃദ്ധ ആരാണെന്ന് ഇതേ വരെ തിരിച്ചറിഞ്ഞിട്ടില്ല എന്നത് പോലീസിനെയും കുഴയ്ക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെയാണ് പാലാ- തൊടുപുഴ ഹൈവേയില്‍ കാര്‍മ്മല്‍ ആശുപത്രി റോഡിന് എതിര്‍വശത്തെ കലുങ്കിന് താഴെയാണ് 75 വയസ് തോന്നിക്കുന്ന വൃദ്ധയുടെ മൃതശരീരം കണ്ടെത്തിയത്. കലുങ്കിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിലെ ചെടികള്‍ ഒടിഞ്ഞുകിടക്കുന്നത് കണ്ട് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തി 48 മണിക്കൂറോളം ആയിട്ടും മരിച്ച വൃദ്ധയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിരിക്കുകയാണ്. സമീപ പോലീസ് സ്‌റ്റേഷനുകളില്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തിയെങ്കിലും സൂചനയൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

മൃതദേഹത്തിന്റെ മുഖത്തെ മുറിപ്പാട് താഴേക്ക് വീണപ്പോള്‍ മരക്കുറ്റിയിലോ മറ്റോ കൊണ്ട് ഉണ്ടായതാവാം എന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം കണ്ടെത്തുമ്പോള്‍ 24 മണിക്കൂര്‍ പഴക്കമേയുണ്ടായിരുന്നുള്ളൂ.

അഭ്യൂഹങ്ങള്‍ ധാരാളം പരക്കുന്നുണ്ടങ്കിലും ഇതൊന്നും പോലീസ് മുഖവിലക്കെടുക്കുന്നില്ല. പരാതിയില്ലാതെ ആരെങ്കിലും കാണാതായിട്ടുണ്ടോ എന്നതും അന്വേഷിച്ചു വരികയാണ്.  ഇതു സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ആർക്കെങ്കിലും ലഭിച്ചാല്‍ പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫിനെ അറിയിക്കണം. വിവരങ്ങള്‍ കൈമാറുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഫോണ്‍- 9497990051.

പോലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികളിലും യകൊലപാതകമെന്ന് സംശയിക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് സൂചനയുണ്ടായിരുന്നു. വൃദ്ധയുടെ ചിത്രങ്ങളും മറ്റ് കേസ് വിവരങ്ങളും സോഷ്യല്‍ മീഡിയായിലൂടെ പോലീസ് പ്രചരിപ്പിച്ചിട്ടുണ്ട്.

Advertisment