കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിൽ പുതിയ ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങി. തൂണുകൾക്കിടയിലുള്ള ആറിൽ നാല് ഗർഡറുകളാണ് സ്ഥാപിച്ചത്. ഗതാഗത തടസ്സം ഒഴിവാക്കാൻ രാത്രിയിലാണ് ഗർഡർ സ്ഥാപിക്കുന്ന ജോലികൾ നടക്കുക.
പാലം പുനർനിർമ്മാണത്തിനായി ഒക്ടോബർ 8നാണ് പഴയ ഗർഡർ നീക്കി തുടങ്ങിയത്. രണ്ട് മാസമാകുമ്പോഴേക്കും പുതിയ ഗർഡർ തൂണുകൾക്കിടയിൽ സ്ഥാപിച്ച് തുടങ്ങി. അഞ്ച് ആറ് തൂണുകൾക്കിടയിലെ ആറിൽ നാല് ഗർഡർ സ്ഥാപിക്കുന്ന ജോലിയാണ് പുലർച്ചയോടെ പൂർത്തിയായത്.
മുറിച്ച് നീക്കിയ പതിനെട്ടിൽ 8 പിയർക്യാപ്പുകളുടെയും പണികൾ പൂർത്തിയായതോടെയാണ് ഇതിന് മുകളിലായി വിലങ്ങനെ ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങിയത്.പാലം പൊളിക്കുന്നതിനൊപ്പം ഡിഎംആര്‍സിയുടെ കളമശ്ശേരിയിലെ യാര്‍ഡിൽ പുതിയ ഗർഡറുകളുടെ നിർമ്മാണവും പുരോഗമിച്ച് വരികയാണ്.
35 ടൺ ഓളം ഭാരമുള്ള ഗർഡറുകൾ വലിയ വാഹനത്തിലെച്ചാണ് യന്ത്രസഹായത്തിൽ പാലത്തിലേക്ക് സ്ഥാപിക്കുന്നത്. രാത്രിയിൽ ഗർഡറുകൾ സ്ഥാപിക്കുമ്പോഴും വാഹനഗതാഗതം ഭാഗികമായി മാത്രമാണ് നിയന്ത്രിച്ചത്.