ഇസ്രയേലിനോടുള്ള നിലപാട് വ്യക്തമാക്കി സൗദിഅറേബ്യ. മുന്‍ നിലപാട് ആവര്‍ത്തിച്ചു 1967 ല്‍ യുദ്ധത്തിലൂടെ പാലസ്തീനില്‍ നിന്നും പിടിച്ചെടുത്ത ഭൂമി അവര്‍ക്ക് തിരികെ നല്‍കണം.

author-image
admin
New Update

റിയാദ്: ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിലേര്‍പ്പെടാനുള്ള യുഎഇയുടെ തീരുമാനത്തില്‍ സമ്മിശ്ര പ്രതികരണമാണ് അറബ് ലോകത്തില്‍ നിന്നും ഉണ്ടായത്. പാലസ്തീന്‍, ഇറാന്‍, തുര്‍ക്കി അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രായേല്‍ ബന്ധത്തില്‍ നിശിതമായ വിമര്‍ശനമായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍ ഒമാന്‍, ബഹ്റിന്‍ അടക്കമുള്ള രാജ്യങ്ങള്‍ ധാരണയെ സ്വാഗതം ചെയ്തു രംഗത്ത് വന്നു. യുഎഇക്ക് പിന്നാലെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിന് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇത്തരത്തില്‍ അറബ് മേഖല വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോഴും സൗദി അറേബ്യ തുടരുന്ന മൗനം ശ്രദ്ധേയമായിരുന്നു. എന്നാല്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനിലൂടെ ഈ മൗനം ഭേദിച്ചിരിക്കുകയാണ് സൗദി.

Advertisment

publive-image

പലസ്തീനുമായി അന്താരാഷ്ട്ര നയ പ്രകാരമുള്ള സമാധാന ഉടമ്പടിയിലെത്താതെ ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്നാണ് സൗദി അറേബ്യയുടെ നിലപാട്. 2002-ല്‍ അറബ് രാജ്യങ്ങള്‍ മുന്നോട്ട് വെച്ച കരാര്‍ അംഗീകരിച്ചാല്‍ ഇസ്രയേലുമായി സമാധാന കരാറിന് തയ്യാറാണെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു.

1967 ല്‍ യുദ്ധത്തിലൂടെ പാലസ്തീനില്‍ നിന്നും പിടിച്ചെടുത്ത ഭൂമി തിരികെ നല്‍കണമെന്നതാണ് 2002 ലെ കരാറിലെ പ്രധാന ആവശ്യം. പാലസ്തിന്‍റെ ഭൂമി പിടിച്ചെടുത്തുള്ള ഇസ്രയേല്‍ നീക്കങ്ങളെല്ലാം ദ്വിരാഷ്ട്ര പദ്ധതിക്ക് തടസ്സമാണ്. പിടിച്ചെടുക്കല്‍ ഭീഷണി തടയുന്ന ഏത് ശ്രമവും ശുഭാപ്തിയോടെ കാണാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ബെര്‍ലിനില്‍‌ വെച്ചാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇസ്രായേലിനോടുള്ള നിലപാട് വ്യക്തമാക്കിയത്. അവരുടെ സമാധാനവും ബന്ധവും സ്ഥാപിക്കാന്‍ സൌദി അറേബ്യ ഒരുക്കമാണ്. എന്നാല്‍ 2002 ല്‍ മുന്നോട്ട് വെച്ച ഉപാധികള്‍ പാലിക്കാന്‍ തയ്യാറാകണം. ഇത് മുന്‍പും ഇസ്രായേലിനോട് വ്യക്തമാക്കിയതാണെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

എന്നാല്‍ ഈ ഉപാധി നടപ്പിലാക്കാന്‍ ഇസ്രായേല്‍ തയ്യാറല്ല. ഏകപക്ഷീയമായി ഭൂമി കയ്യേറുന്ന ഇസ്രയേല്‍ നടപടി രണ്ടു രാഷ്ട്രങ്ങളെന്ന ശ്രമത്തെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ്താവനയോടെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന കാര്യം വ്യക്തമാക്കുകയാണ് സൗദി അറേബ്യ.

സൗദി അറേബ്യക്ക് നിലവില്‍ ഇസ്രായേലുമായി യാതൊരു വിധ നയതന്ത്ര ബന്ധവും ഇല്ല. ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് സൗദി ആകാശ പരിധിയില്‍ പ്രവേശിക്കാനും അനുമതിയില്ല. എന്നാല്‍ പുതിയ സാഹചര്യങ്ങളില്‍ സൗദിയും നിലപാടില്‍ മാറ്റം വരുത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇറാനെതിരായ നീക്കം ലക്ഷ്യം വെച്ച് കൂടുതല്‍ അറബ് രാഷ്ട്രങ്ങളെ സഹകരിപ്പിക്കാനാണ് അമേരിക്കയുടെ നീക്കം.

അതേ സമയം യുഎഇക്കു സമാനമായി സൗദിയും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച പ്രസ് കോണ്‍ഫറന്‍സില്‍ അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ ഇസ്രായേല്‍ പൗരന്മാര്‍ക്കും സ്വന്തം ഭൂമിയില്‍ സ്വസ്ഥമായി കഴിയാന്‍ അവകാശമുണ്ടെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നു.

Advertisment