ന്യൂഡൽഹി ∙ ഈ കേന്ദ്ര സര്‍ക്കാരിന് തിരിച്ചറിവുണ്ടാകാന്‍ ഇതില്‍പ്പരം മറ്റൊരു ഉപദേശം ആവശ്യമില്ല. നിങ്ങള്‍ സഞ്ചരിക്കുന്ന വഴി തെറ്റാണ്, പകരം നരസിംഹ റാവു – മൻമോഹൻ ദ്വയത്തിന്റെ സാമ്പത്തിക മാതൃക നടപ്പാക്കുകയെന്നു പറയുന്നത് മറ്റാരുമല്ല, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പറകാല പ്രഭാകറാണ്. ഒരു പക്ഷേ പറകാല പ്രഭാകറിന്റെ ഭാര്യയെന്നതാകാം നിര്‍മ്മലയെ കേന്ദ്ര ധനമന്ത്രിയായി തെരഞ്ഞെടുക്കാന്‍ കാരണവും !
ഒരു ദേശീയ ദിനപത്രത്തിലാണ് ബിജെപിയെ ഉപദേശിച്ച് പറകാല പ്രഭാകറിന്റെ ലേഖന൦ വന്നത് . നെഹ്‌റുവിയൻ സാമ്പത്തിക ചട്ടക്കൂടിനെ ഭരണകക്ഷി അധിക്ഷേപിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 2014 മുതൽ 2018 വരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വാർത്താവിനിമയ ഉപദേഷ്ടാവായിരുന്നു പറകാല പ്രഭാകർ.
ആധുനിക കമ്പോള കേന്ദ്രീകൃത ആഗോളവ്യവസ്ഥയിൽ അവിഭാജ്യ മാനവികതയെ പ്രായോഗിക നയ സംരംഭങ്ങളാക്കി മാറ്റാൻ കഴിയില്ല. അതിനാൽ, റാവു-സിംഗ് സാമ്പത്തിക നയം പൂർണമായും അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യാവുന്നതാണ്. ബിജെപിയുടെ രാഷ്ട്രീയ പദ്ധതിയ്ക്ക് സർദാർ വല്ലഭായ് പട്ടേലിനെ ഉപയോഗപ്പെടുത്തിയപോലെ നരസിംഹറാവുവിന്റെ സാമ്പത്തിക നയം ശക്തമായ അടിത്തറ നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇത് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനും സമ്പദ്‌വ്യവസ്ഥയെ നിലവിലെ അവസ്ഥയിൽ നിന്ന് കരകയറ്റാൻ ഒരു മാർഗ്ഗം പ്രദാനം ചെയ്യും. പാർട്ടി നിലവിലെ സാമ്പത്തിക ചിന്താഗതി മാറ്റുക. അല്ലാത്തപക്ഷം, ടെലിവിഷനിലും വാട്ട്‌സാപ്പ് ഫോർവേഡുകളിലും അലറിവിളിക്കുന്ന അനലിസ്റ്റുകൾ മാക്രോ ഇക്കണോമിക് ചിന്തഗതി ബിജെപിക്ക് നൽകുന്നത് തുടരും, അദ്ദേഹം പറഞ്ഞു.
സർക്കാർ ഇപ്പോഴും നിഷേധാത്മക രീതിയിലാണ്. ഡേറ്റ സൂചിപ്പിക്കുന്നത് പൊതുമേഖലയുൾപ്പെടെ ഗുരുതരമായ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണെന്നാണ്. എന്നാൽ, സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന കാര്യങ്ങളിൽ സർക്കാർ പിടിമുറുക്കി എന്നതിന്റെ സൂചനകൾ കാണിച്ചിട്ടില്ല. വെല്ലുവിളികളെ നേരിടാൻ തന്ത്രപരമായ കാഴ്ചപ്പാടുണ്ടെന്ന് വിശ്വസിക്കാൻ വളരെ കുറച്ച് തെളിവുകൾ മാത്രമേ ലഭ്യമാകുന്നുള്ളു, അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സ്വന്തം ആശയങ്ങൾ വികസിപ്പിക്കാനുള്ള ബിജെപിയുടെ ''വിശദീകരിക്കാൻ കഴിയാത്ത വിമുഖതത''യെക്കുറിച്ചും നെഹ്‌റുവിയൻ നയങ്ങളുടെ ചട്ടക്കൂടില്‍ ശ്രദ്ധനേടാനുള്ള ''മനസ്സില്ലായ്മ'' യെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെടുന്നു.
പി.വി നരസിംഹറാവുവും അദ്ദേഹത്തിന്റെ സാമ്പത്തിക വിദഗ്ധൻ മൻമോഹൻ സിങ്ങും നടപ്പാക്കിയ പ്രവർത്തന രീതി കഴിഞ്ഞ കാൽനൂറ്റാണ്ടായി ഇന്നും ചോദ്യം ചെയ്യപ്പെടാതെ തുടരുന്നു അദ്ദേഹം പറയുന്നു.