Advertisment

‘ തന്റെ മരണ ശേഷം മറ്റുള്ളവർക്ക് ബാധ്യതയാകും എന്ന് ഭയം, നാഗേന്ദ്രനെ മരണത്തിൽ ഒപ്പം കൂട്ടുന്നു ’; ജന്മ‍നാ അന്ധനും ബധിരനും മാനസിക വെല്ലുവിളി നേരിടുന്ന ഭര്‍തൃസഹോദരനെയും ഒപ്പം കൂട്ടി വീട്ടമ്മ കുളത്തില്‍ ചാടി മരിച്ചു, ഭര്‍തൃ സഹോദരനായി തിരച്ചില്‍

New Update

പാറശാല: വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടത്തിന്റെ പലിശക്കെണി മൂലം ജീവനൊടുക്കിയെന്ന് സംശയം. ഒപ്പം കുളത്തിൽ ചാടിയെന്നു കരുതുന്ന ജന്മ‍നാ അന്ധനും ബധിരനും മാനസിക വെല്ലുവിളി നേരിടുന്ന ആളുമായ ഭർതൃസഹോദരനായി തിരച്ചിൽ തുടരുന്നു.

Advertisment

publive-image

ചെങ്കൽ പോരന്നൂർ തോട്ടിൻകര ചിന്നംകോട്ടുവിള വീട്ടിൽ പരേതനായ നാഗരാജന്റെ ഭാര്യ സരസ്വതി (55)യാണ് മരിച്ചത്. നാഗരാജന്റെ സഹോദരൻ നാഗേന്ദ്രനായാണ് (55) രാത്രി വൈകിയും വീടിനു സമീപമുള്ള പെരുമ്പല്ലി കുളത്തിൽ തിരച്ചിൽ.

നാഗരാജൻ ആറു വർഷം മുമ്പു മരിച്ചു. പൂർണമായും പരസഹായം വേണ്ട നാഗേന്ദ്രനെ ജീവിതകാലമത്രയും പരിചരിച്ചിരുന്ന സരസ്വതി മരണത്തിലും ഒപ്പം കൂട്ടുകയായിരുന്നുവെന്നു കരുതുന്നു. ‘ തന്റെ മരണ ശേഷം മറ്റുള്ളവർക്ക് ബാധ്യതയാകും എന്ന ഭയം മൂലം നാഗേന്ദ്രനെ മരണത്തിൽ ഒപ്പം കൂട്ടുന്നു ’ എന്ന സരസ്വതിയുടെ ആത്മഹത്യക്കുറിപ്പ് വീട്ടിൽ നിന്നു കണ്ടെത്തി.

നടക്കാനും പരസഹായം വേണ്ട നാഗേന്ദ്രനെ സരസ്വതി വീടിനു സമീപത്തെ കുളത്തിലേക്ക് എത്തിച്ചുവെന്നാണ് കരുതുന്നത്.ഇന്നലെ രാവിലെ അഞ്ചുമണിക്കും ആറിനും ഇടയിൽ ആണ് സംഭവമെന്നു കരുതുന്നു. സരസ്വതിയുടെ മൃതദേഹം രാവിലെ ഒമ്പതരയോടെ കണ്ടെത്തി.

പതിനഞ്ച് അടിയിലേറെ വെള്ളമുള്ള കുളത്തിന്റെ ബണ്ട് പെ‍ാട്ടിച്ച് ആഴം കുറച്ച ശേഷമായിരുന്നു തിരച്ചിൽ. ‍ഫയർഫോഴ്സ് സംഘവും നാട്ടുകാരും തിരച്ചിലിനുണ്ട് ഒരു വർഷം മുൻപ് മകനെ വിദേശത്ത് അയക്കുന്നതിന് വേണ്ടി സരസ്വതി പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു.

പലിശ മുടങ്ങിയതിനെ തുടർന്ന് പണം തിരിച്ച് നൽകാൻ സമ്മർദം ശക്തമായതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പണം നൽകേണ്ട അവസാന തീയതി ആയിരുന്നതായും സൂചനകൾ ഉണ്ട്. സരസ്വതിയുടെ മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ മഹേഷ്, മായ.

suicide report
Advertisment