Advertisment

സംഘപരിവാർ തലച്ചോറുകൾ മെനഞ്ഞെടുത്തതും കേരളത്തിലെ മാധ്യമങ്ങൾ ആഘോഷിച്ചതുമായ വാക്കാണ് ലൗ ജിഹാദ്. മുസ്ലിം പെൺകുട്ടികളെ പ്രണയിച്ചോ അല്ലെങ്കിൽ അവരോട് പ്രണയം നടിച്ചോ, അവരെ മതം മാറ്റിയോ അല്ലാതെയോ, വിവാഹം കഴിക്കുന്ന ഹിന്ദു-ക്രിസ്ത്യൻ യുവാക്കളുടെ പ്രവർത്തിയെ നാം എന്ത് വിളിക്കും? ലൗ ധർമ്മയുദ്ധം ? ലൗ കുരിശുയുദ്ധം? പാലാ ബിഷപ് നടത്തിയ നർക്കോട്ടിക് ജിഹാദ് പ്രസ്താവന മലയാളികളുടെ മതേതര സംസ്കാരത്തിന് വെല്ലുവിളിയാണെന്ന് സക്കറിയ

author-image
admin
New Update

പാലാ ബിഷപ് നടത്തിയ നർക്കോട്ടിക് ജിഹാദ് പ്രസ്താവന മലയാളികളുടെ മതേതര സംസ്കാരത്തിനും മതങ്ങളുടെ സഹവർത്തിത്വത്തിനും എല്ലാ നവോത്ഥാനമൂല്യങ്ങൾക്കും ഒരു വെല്ലുവിളിയാണെന്ന് എഴുത്തുകാരന്‍ സക്കറിയ. അത് ഏറ്റവും വലിയ ഭീഷ ണിയായി തീരുന്നതു കേരളത്തിലെ ക്രൈസ്തവ സമൂഹം നൂറ്റാണ്ടുകളിലൂടെ പണിതുയർത്തിയ സഹിഷ്ണുതയിലടിയുറച്ച മാനവികസംസ്കാരത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് സക്കറിയ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

പാലാ ബിഷപ്പും "മുസ്ലിം നർകോട്ടിക്‌സും" .

പത്രവാർത്തകളെ വിശ്വസിക്കാമെങ്കിൽ പാലാ ബിഷപ് നടത്തിയ നർക്കോട്ടിക് ജിഹാദ് പ്രസ്താവന മലയാളികളുടെ മതേതര സംസ്കാരത്തിനും മതങ്ങളുടെ സഹവർത്തിത്വത്തിനും എല്ലാ നവോത്ഥാനമൂല്യങ്ങൾക്കും ഒരു വെല്ലുവിളിയാണ്. അത് ഏറ്റവും വലിയ ഭീഷ ണിയായി തീരുന്നതു കേരളത്തിലെ ക്രൈസ്തവ സമൂഹം നൂറ്റാണ്ടുകളിലൂടെ പണിതുയർത്തിയ സഹിഷ്ണുതയിലടിയുറച്ച മാനവികസംസ്കാരത്തിനാണ്.

ഹിന്ദു-ക്രിസ്ത്യൻ സമുദായങ്ങളെ തകർക്കാനും അവയിലെ യുവതീയുവാക്കളെ നർക്കോട്ടിക് കെണിയിൽ വീഴ്ത്തി ജിഹാദികളാക്കാനും മുസ്ലിം ജിഹാദികൾ നർക്കോട്ടിക് ജിഹാദ് എന്നൊരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞുവത്രേ. ലൗ ജിഹാദ് വേറെയുണ്ട് . അത് ആദ്യം വന്നു.

സംഘപരിവാർ തലച്ചോറുകൾ മെനഞ്ഞെടുത്തതും കേരളത്തിലെ മാധ്യമങ്ങൾ ആഘോഷിച്ചതുമായ വാക്കാണ് ലൗ ജിഹാദ്. അതായത് മുസ്ലിം യുവാക്കൾ ആസൂത്രിതമായി ഹിന്ദു-ക്രൈസ്തവ യുവതികളോട് പ്രണയം നടിച്ചു അവരെ മതം മാറ്റി കല്യാണം കഴിച്ചു ജിഹാദികൾ ആക്കുന്നു. ഒരു പക്ഷെ അത്തരം സംഭവങ്ങൾ നടന്നിരിക്കാം. കാരണം എല്ലാ മതങ്ങളിലും മതംമാറ്റം നല്ല വരുമാനമുള്ള ഇടപാടാണ്. ജിഹാദിന് പോയി എന്ന് പറയപ്പെടുന്ന പെൺകുട്ടികൾ ഇതിൽ പെട്ടവരായിരിക്കാം. പക്ഷെ ഇത്തരം സംഭവങ്ങളുടെ -- വളരെ അനായാസം ചെയ്യാവുന്ന - ഒരു കണക്കെടുപ്പ് നടത്തി പ്രസിദ്ധപ്പെടുത്താൻ സംഘപരിവാരമോ ക്രൈസ്തവ മേലധ്യക്ഷന്മാരോ മാധ്യമങ്ങളോ ശ്രമിച്ചതായി കണ്ടിട്ടില്ല. അതുകൊണ്ടു ലൗ ജിഹാദ് മറ്റൊരു തുമ്പില്ലാത്ത കഥയായി അവശേഷിക്കുന്നു.

എന്നാലൊരു പ്രശ്നമുണ്ട്. മുസ്ലിം പെൺകുട്ടികളെ പ്രണയിച്ചോ അല്ലെങ്കിൽ അവരോട് പ്രണയം നടിച്ചോ, അവരെ മതം മാറ്റിയോ അല്ലാതെയോ, വിവാഹം കഴിക്കുന്ന ഹിന്ദു-ക്രിസ്ത്യൻ യുവാക്കളുടെ പ്രവർത്തിയെ നാം എന്ത് വിളിക്കും? ലൗ ധർമ്മയുദ്ധം ? ലൗ കുരിശുയുദ്ധം? എൻറെ കുടുംബത്തിൽ തന്നെ ഒരു യുവതലമുറക്കാരൻ മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചിട്ടുണ്ട്.

എന്റെ രണ്ടു മലയാളി മുസ്ലിം സുഹൃത്തുക്കളുടെ പെണ്മക്കളിലൊരാളെ ഒരു യു പി ബ്രാഹ്മണനും മറ്റൊരാളെ ഒരു മാർവാഡിയുമാണ് വിവാഹം ചെയ്തത്. മുസ്ലീമിനെ വിവാഹം ചെയ്ത ജോർജ് ഫെർണാണ്ടസ് ബിജെപി യുടെ കണ്ണിലുണ്ണിയായിരുന്നു. എന്റെ അറിവ് ശരിയാണെങ്കിൽ ബീഹാറിലെ ബിജെപികാരനായ മുൻ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ സുശീൽ മോഡിയുടെ ഭാര്യ കേരള ക്രിസ്ത്യാനിയാണ്. ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ. പാലാ ബിഷപ്പിന്റെയും സംഘപരിവാറിന്റെയും കണ്ണിൽ മുസ്ലിം യുവാക്കൾക്ക് മാത്രമാണ്‌ മിശ്രവിവാഹം നിഷിദ്ധം. ഇവർ മുസ്ലിം മതമൗലികവാദികളോട് ധാരണയിലെത്തിയിട്ടുണ്ടോ എന്ന് സംശയിച്ചു പോകുന്നു.

മതംമാറ്റത്തിന് പല സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന പ്രതിഫലത്തിന് വേണ്ടി മതംമാറ്റിക്കൽ തൊഴിലിലേർപ്പെട്ടിരിക്കുന്ന കീടജന്മങ്ങൾ നമ്മുടെ മൂന്നു മതങ്ങളിലും ഉണ്ട്. അവർ അത്ര പരമരഹസ്യമായൊന്നുമല്ല ഈ ഹീനകൃത്യം ചെയ്യുന്നത്. അതുകൊണ്ടാണ് ബിഷപ് ഒരു വിരൽ മുസ്ലിങ്ങൾക്ക് നേരെ ചൂണ്ടുമ്പോൾ മറ്റൊരു വിരൽ അദ്ദേഹത്തിന് നേരെയും ചൂണ്ടപ്പെടുന്നത്.

ലൗ ജിഹാദിനെ ഒരു ജീവന്മരണപ്രശ്നമായി ബിഷപ് ഉയർത്തി കാണിക്കുമ്പോളും, പത്രവാർത്തകളനുസരിച്ചു, അദ്ദേഹം തന്നെ ഉദാഹരണമായി അവതരിപ്പിക്കുന്നത് ജിഹാദികളായിത്തീർന്നു എന്ന് പറയപ്പെടുന്ന ഒരു ക്രിസ്ത്യൻ യുവതിയെയും ഒരു ഹിന്ദു യുവതിയെയും മാത്രമാണ്. രണ്ടല്ല അങ്ങനെയുള്ള ഇരുപതു ജിഹാദികൾ ഉണ്ടെന്നു വയ്ക്കുക. ഏതു മതത്തിലാണ് ഇരുപതു പമ്പരവിഡ്ഢികൾ ഇല്ലാത്തത്‌ ? ബിഷപ്പിന്റെ സ്വന്തം മതത്തിലും ഹിന്ദുമതത്തിലും അവരുടെ സ്വന്തം "ജിഹാദി"കളെ എണ്ണി നോക്കുന്നത് വിജ്ജാനപ്രദമായിരിക്കും.

എന്നാൽ ഇത്രയും ലളിതമല്ല ബിഷപ് നടത്തിയ നർക്കോട്ടിക് പരാമർശം. നർക്കോട്ടിക് ഉപയോഗം ലോകമൊട്ടാകെ ഗുരുതരമായ കുറ്റകൃത്യമാണ്. പല രാജ്യങ്ങളിലും വധമാണ് ശിക്ഷ. ഒരു പക്ഷെ ലോകത്തിൽ ഏറ്റവുമധികം ധനം കുമിഞ്ഞു കൂടുന്ന അധോലോകവ്യവസായമാണ് നർകോട്ടിക്സ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചത് പോലെ അതിനു ഏതെങ്കിലുമൊരു മതത്തിന്റെ നിറമില്ല. സർവമതങ്ങളും ജാതികളും അതിലുണ്ട്.

പത്രവാർത്തകളെ വിശ്വസിക്കാമെങ്കിൽ ബിഷപ് നടത്തിയ പ്രസംഗത്തിൽ പറഞ്ഞത് ജിഹാദികൾ ഐസ്ക്രീം പാർ ലറുകളും ഹോട്ടലുകളും ജ്യൂസ് കടകളും നടത്തുന്നുവെന്നും നർക്കോട്ടിക് പദാർത്ഥങ്ങൾ ഭക്ഷണത്തിൽ കലർത്തി നൽകി അവിടെ ഭക്ഷണം കഴിക്കുന്ന അമുസ്ലിങ്ങളെ നാശത്തിലേക്കു നയിക്കുന്നു എന്നാണ്.

പക്ഷെ ജിഹാദിയായ ഒരു ഹോട്ടൽ ഉടമ അവിടെ ഭക്ഷണം കഴിക്കാൻ വരുന്നവരിൽ ആരാണ് മുസ്ലിം ആരാണ് അമുസ്ലിം എന്ന് എങ്ങനെ തിരിച്ചറിയും? എല്ലാ മുസ്ലിങ്ങളും -- പ്രത്യേകിച്ച് പുരുഷന്മാർ -- മുസ്ലിം വേഷം അണിഞ്ഞിരിക്കണമെന്നില്ല എന്നിരിക്കെ മുസ്ലിങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ നിന്ന് എങ്ങനെ നർകോട്ടിക്സ് ഒഴിവാക്കും? അതിനൊരു വഴി കണ്ടുപിടിച്ചു എന്ന് വയ്ക്കുക. എങ്കിൽ എല്ലാ ദിവസവും അവിടെ രണ്ടു മെനു ഉണ്ടായിരിക്കുമോ? നർകോട്ടിക്‌സ് ഉള്ളതും ഇല്ലാത്തതും? അതോ മുസ്ലിങ്ങളെയും കൂടി നശിപ്പിക്കാനാണോ ജിഹാദികളുടെ പുറപ്പാട്? എങ്കിൽ പിന്നെ അവർക്കു കൈ വയ്ക്കാൻ എന്താണുള്ളത്! ഒരു വല്ലാത്ത കൺഫ്യൂഷൻ തന്നെ.

ബിഷപ്പിന്റെ ആരോപണം ശരിയെങ്കിൽ ഒരു ഭക്ഷണശാലയിലും ഇനി ധൈര്യമായി കയറാൻ വയ്യ. ശ്രീകൃഷ്ണവിലാസം എന്നാണ് ഹോട്ടലിന്റെ പേരെങ്കിലും നടത്തുന്നത് ഒരു ജിഹാദി ആണെങ്കിലോ? എല്ലാ സമുദായങ്ങളുടെയും ഭക്ഷണശാലകളിൽ കയറുന്നവരാണ് മലയാളികൾ. പാവം അവർ ഏത് ഹോട്ടലാണ് ജിഹാദി നടത്തുന്നത് ഏതല്ല എന്ന് എങ്ങനെ തിരിച്ചറിയും? ഇക്കാലത്തു പേരുകൊണ്ടും മുസ്ലിം കടയെ തിരിച്ചറിയാൻ പറ്റില്ല.

ഒരു പക്ഷെ ബിഷപ് ഉദ്ദേശിക്കുന്നത് മുസ്ലിം സ്ഥാപനങ്ങളുടെ മുമ്പിൽ "ഇത് മുസ്ലിം കടയാണ്, പക്ഷെ ജിഹാദിയല്ല" എന്നൊരു ബോർഡ് തൂക്കണമെന്നായിരിക്കും.

പണ്ട് നാസി ജർമനിയിൽ ഹിറ്റ്ലർ യഹൂദനിർമ്മാർജനം ആരംഭിക്കുമ്പോൾ (60 ലക്ഷം യഹൂദരെ ആ യജ്ജത്തിൽ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കി.) യഹൂദർ അവരുടെ വീടുകളിലും സ്ഥാപനങ്ങളിലും യഹൂദചിഹ്നമായ ദാവീദിന്റെ നക്ഷത്രം പതിക്കണം എന്നൊരു നിയമം കൊണ്ടുവന്നു - കൊലക്കു കൊണ്ടുപോകാൻ പിടികൂടാൻ സൗകര്യത്തിനു വേണ്ടി. ഓർമ്മകൾ ഉണ്ടായിരിക്കണമല്ലോ.

ബിഷപ് തൻറെ നർക്കോട്ടിക് ആ രോപണങ്ങൾക്ക് തെളിവ് നൽകുകയാണെങ്കിൽ അത് മുസ്ലിം സമൂഹത്തിനു മാത്രമല്ല കേരളത്തിന് ഒട്ടാകെ സഹായമായിരിക്കും. കാരണം കേരളത്തിൽ ഒരു നർകോട്ടിക്സ് പ്രതിഭാസം ഉണ്ട് എന്നതിനെപറ്റി രണ്ടഭിപ്രായം ഉണ്ടാവാൻ വഴിയില്ല. ആരാണ് അതിന്റെ പിന്നിൽ എന്നതാണ് കണ്ടെത്തപ്പെടാതെയിരിക്കുന്നതു.

കേരളത്തിൽ കയറൂരി വിടുന്ന ഇസ്ലാമോഫോബിയ എന്നെ ആശങ്കപ്പെടുത്തുന്നു. കാരണം കേരളത്തിന്റെ ആധുനിക സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമായ മലയാളികൾ ഗൾഫിലെ മുസ്ലിം രാജ്യങ്ങളിൽ അധ്വാനിച്ചുണ്ടാക്കുന്ന വരുമാനമാണ്. ഇവിടെ കുറച്ചുപേർ അഴിച്ചു വിടുന്ന ഇസ്ലാമോഫോബിയയ്ക്കു ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചടിയുണ്ടായാൽ എന്തായിരിക്കും അതിന്റെ പ്രത്യാഘാതം? ഗൾഫ് പണത്തിന്മേൽ മലയാളികൾ കെട്ടിപ്പൊക്കിയ സ്വപ്നങ്ങൾക്ക് എന്ത് സംഭവിക്കും?

അവർ ശീലിച്ചു കഴിഞ്ഞ ജീവിത ശൈലിക്ക് എന്ത് സംഭവിക്കും? വെറുക്കപ്പെട്ട മുസ്ലിമിന്റെ പക്കൽ നിന്ന് വന്നു ചേർന്ന പണത്തിന്റെ പങ്കു പറ്റി കെട്ടിയുയർത്തിയ ക്രിസ്ത്യൻ പള്ളികളും ഹിന്ദു ക്ഷേത്രങ്ങളും ചരിത്രാവശിഷ്ടങ്ങളെ പോലെ ബാക്കിയുണ്ടാവും എന്ന് ആശിക്കാം.

മുസ്ലിം സമൂഹത്തിൽ ഗുരുതരമായ പ്രശ്നങ്ങളില്ല എന്നല്ല ഇതിന്റെ അർഥം. ആധുനികതയ്ക്കു വേണ്ടിയുള്ള അതിന്റെ അന്വേഷണത്തിന് വൻപരിക്കേൽപ്പിക്കപ്പെട്ടിട്ടുണ്ട്. മതപ്രാകൃതത്വ ത്തിലേക്കും മാനസികബന്ധനങ്ങളിലേക്കും സാമൂഹികമായ ഒറ്റപ്പെടലിലേക്കും അതിനെ ചവിട്ടി താഴ്ത്തി അതിന്മേൽ അധീശത്വം സ്ഥാപിക്കാനുള്ള ശക്തമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. മൗലികവാദികളുടെ പ്രേതശബ്ദങ്ങൾ ശ്രവിച്ചു ജിഹാദിന് പോയ നിർഭാഗ്യവ്യക്തികളുണ്ട്. അഫ് ഗാ ൻ ജനതയുടെ താലിബാൻ ദുരന്തത്തെ വിജയമായി കണ്ടു ആഘോഷിക്കുന്നവരുണ്ട്. ജുഗുപ്സാവഹമായ മതവിദ്വേഷം പ്രചരിപ്പിക്കുന്ന, ഖുർആനെ ദുർവ്യാഖ്യാനം ചെയ്യുന്ന, സഭാപ്രസംഗകരുണ്ട്. എന്നാൽ ഇതിനെയെല്ലാം അവഗണിച്ചു വിദ്യാസമ്പന്നവും പുരോഗമനോന്മുഖവുമായ ഒരു മുസ്ലിം യുവ തലമുറ ഉയർന്നു വരുന്നുമുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ.

വളരെ കാലം മുമ്പ് പലസ്തീനിലൂടെ പ്രസംഗം പറഞ്ഞു നടന്ന ഒരു ചെറുപ്പക്കാരനെ ബിഷപ് മറന്നെന്നു തോന്നുന്നു - അദ്ദേഹമാണ് നിങ്ങളുടെ ബ്രാൻഡ് നെയിം. അദ്ദേഹം പറഞ്ഞ ചില വാക്കുകളെങ്കിലും ഓർമിച്ചിരുന്നെങ്കിൽ ഇത്രയും കടുത്ത പദങ്ങൾ നമ്മുടെ സഹപൗരരെപറ്റി ബിഷപ് പറയില്ലായിരുന്നു. യേശു എന്ന ആ ചെറുപ്പക്കാരൻ പറഞ്ഞ ഒരു കാര്യം ഇതാണ്:

" നീ ബലിപീഠത്തിങ്കൽ കാഴ്ച അർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് പിണക്കമുണ്ട് എന്ന് അവിടെ വച്ച് ഓർമിക്കയാണെങ്കിൽ, കാഴ്ചവസ്തു ബലിപീഠത്തിന്റെ മുമ്പിൽ വച്ചിട്ട് പോകുക: ആദ്യം നിന്റെ സഹോദരനുമായി രമ്യപ്പെടുക; പിന്നീട് വന്നു കാഴ്ച അർപ്പിക്കുക." (മത്തായി, 5, 23-25.)

ബിഷപ് എന്നും ബലിപീഠത്തിങ്കൽ കാഴ്ചയർപ്പിക്കുന്ന ആളാണ്താനും.

പക്ഷെ ഒന്നും നേടാതെ കുരിശിൽ കിടന്നു മരിച്ച ആ പാവത്താനെ, വെട്ടിപ്പിടിക്കലുകളുടെ ബഹളത്തിൽ അദ്ദേഹവും മറ്റു സഭാപ്രമാണികളും മറന്നതിൽ അദ്‌ഭുതമില്ല.

Advertisment