കാസര്‍കോഡ് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോഡ് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നല്‍കിയതില്‍ ന്യായീകരണവുമായി സിപിഐഎം ഭരണത്തിലുള്ള ജില്ലാ പഞ്ചായത്ത്. കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് മനുഷ്യാവകാശമുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.
ഭര്‍ത്താവ് പ്രതിയായി പോയതുകൊണ്ട് ഭാര്യയ്ക്ക് ജീവിക്കേണ്ടെ, എല്ലാം യാദൃശ്ചികമാണെന്നും ന്യായീകരിച്ചു.
കൃപേഷിനേയും ശരത് ലാലിനേയും വധിച്ച കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്കാണ് നിയമനം ലഭിച്ചത്. വിഷയത്തില്‍ അന്വേഷണമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നല്‍കുന്ന നടപടിയാണ് ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ മുന്‍പ് തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.
നിയമന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ആരോപണം.നേരത്തെ തയ്യാറാക്കിയ പട്ടികയില്‍ നിന്നും താല്‍ക്കാലിക അടിസ്ഥാനത്തിലാണ് പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് പ്രതികളുടെ ഭാര്യമാരെ നിയമിച്ചത്. പ്രതികളുടെ കുടുംബത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഇതെന്നും പാര്‍ട്ടി നയത്തിനോട് യോജിക്കുന്നില്ലെന്നുമാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.