കോട്ടയം: യുഡിഎഫിനെയും കോൺഗ്രസിനെയും വീണ്ടും സമ്മർദ്ദത്തിലാക്കാൻ പുതിയ ആളില്ലാ പാർട്ടിയെ കൂടി ലയിപ്പിക്കാനൊരുങ്ങി പിജെ ജോസഫ്. പിളർന്നു വരുന്ന ജനാധിപത്യ കേരളാ കോൺഗ്രസിനെ ജോസഫിൽ ലയിപ്പിച്ച് ശക്തി കാട്ടി കൂടുതൽ സീറ്റ് യുഡിഎഫിൽ ഉറപ്പിക്കാനാണ് ജോസഫ് ലക്ഷ്യമിടുന്നത്.
നേരത്ത ആൻ്റണി രാജു ഒഴികെയുള്ള ജനാധിപത്യ കേരളാ കോൺഗ്രസ് നേതാക്കൾ പിളർന്ന് യുഡിഎഫിലേക്ക് വരാനാണ് നീക്കം തുടങ്ങിയത്. നേതാക്കൾ മാത്രമായ ആ പാർട്ടി കൂടി ജോസഫിൽ ലയിച്ച് മൂന്നു സീറ്റുകൂടി ആവശ്യപ്പെടാനാണ് ജോസഫിൻ്റെ തീരുമാനം. ഡോ. കെസി ജോസഫ്, പിസി ജോസഫ് എന്നിവർക്കൊപ്പം ഒരു യുവനേതാവിന് കൂടി സീറ്റ് വേണമെന്നാണ് ജോസഫിൻ്റെ വാദം.
എന്നാൽ കഴിഞ്ഞ തവണ കെട്ടിവച്ച കാശുപോലും കിട്ടാത്ത നേതാവിനെ മത്സരിപ്പിച്ചാൽ ജോസഫ് വിഭാഗത്തിലും പൊട്ടിത്തെറി ഉണ്ടാകാനിടയുണ്ട്. എന്നാൽ ഇതൊക്കെ മറന്ന് ഇവരെ കൂടി കാട്ടി 12 സീറ്റ് ഉറപ്പിക്കാനാണ് ജോസഫ് ശ്രമിക്കുന്നത്.
അതേ സമയം നേതാക്കൻമാരല്ലാതെ ജനാധിപത്യ കേരളാ കോൺഗ്രസിൽ ആരും അണികളായി ഇല്ലെന്ന് കോൺഗ്രസിന് നന്നായി അറിയാം. കേരളം മൊത്തം 500 പേർ തികച്ചില്ലാത്ത പാർട്ടിക്ക് മൂന്ന് സീറ്റ് ചോദിക്കുന്നത് തന്നെ അത്യാഗ്രഹമാണെന്നാണ് ഇവർ പറയുന്നത്. ജോസഫിന് കോട്ടയത്ത് പരമാവധി രണ്ടു സീറ്റ് മാത്രമേ നൽകു എന്നും കോൺഗ്രസ് നിലപാടെടുക്കുന്നുണ്ട്.
ഇപ്പോൾ തന്നെ ജോസഫിനൊപ്പം നേതാക്കളുടെ വൻ പട തന്നെയുണ്ട്. ഈ നേതാക്കൾക്ക് പക്ഷേ കാര്യമായ അനുയായികളില്ല. ഫ്രാൻസിസ് ജോർജും, ജോണി നെല്ലൂരും ഉണ്ടെങ്കിലും ഇവർക്കും കാര്യമായ സ്വാധീനമില്ല.
അതിനിടെയിലാണ് കൂടുതൽ നേതാക്കൾ സിറ്റ് ലക്ഷ്യമിട്ട് മുന്നണിയിലേക്ക് എത്തുന്നത്. ഇതു ജോസഫ് ഗ്രൂപ്പിലും കലഹമുണ്ടാക്കിയേക്കും.