കൊച്ചി: ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് നാമനിര്‍ദേശ പത്രികയില്‍ കുറിയ്ക്കാന്‍ ഒരു പാര്‍ട്ടി പേരും ചിഹ്നവും 'ദാനം' വാങ്ങേണ്ടി വരിക എന്നു പറഞ്ഞാല്‍ അത് ഗതികേട് തന്നെയാണ്. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫും അദ്ദേഹത്തിന്‍റെ അനുയായികളും ഇപ്പോള്‍ നേരിടുന്നത് ആ ഗതികേടാണ്.
കെഎം മാണി സാറിന്‍റെ മകന്‍ ജോസ് കെ മാണിയെ ഏത് അവസ്ഥയില്‍ എത്തിക്കണമെന്ന് കഴിഞ്ഞ ദിവസം വരെ ജോസഫ് ആഗ്രഹിച്ചോ ഇപ്പോള്‍ സ്വയം ആ അവസ്ഥയിലെത്തിയിരിക്കുകയാണ് പിജെ ജോസഫ്.
ആകാശയാത്രാ വിവാദത്തില്‍ അകപ്പെട്ട് നിലയില്ലാ കയത്തില്‍ നിന്നപ്പോള്‍ കെഎം മാണി യുഡിഎഫിന്‍റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ജോസഫിനെ ഒപ്പം കൂട്ടി അഭയം നല്‍കിയത്. അതേ കെഎം മാണി മരിച്ചപ്പോള്‍ ആ പാര്‍ട്ടിയും ചിഹ്നവും പിടിച്ചെടുത്ത് ജോസ് കെ മാണിയെ വഴിയാധാരമാക്കുമെന്ന് വെല്ലുവിളിച്ചായിരുന്നു പടപ്പുറപ്പാട്.
ജോസ് പക്ഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു രണ്ടു ദിവസം മുമ്പ് ജോസിന് പാര്‍ട്ടിയും ചിഹ്നവും അനുവദിച്ച ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അന്ന് സ്റ്റേ അനുവദിച്ചിരുന്നെങ്കില്‍ ഇന്ന് ജോസിനും കൂട്ടര്‍ക്കും രണ്ടില ഉണ്ടാകുമായിരുന്നില്ല.
പക്ഷേ സപ്രീം കോടതി ജോസഫിനുവേണ്ടി പാലാക്കാരന്‍ കുര്യാക്കോസ് പടവനെന്ന പിസി കുര്യാക്കോസ് സമര്‍പ്പിച്ച ഹര്‍ജി തള്ളി. അതോടെ ആഗ്രഹിച്ചത് വേറെയാണെങ്കിലും പെരുവഴിയായത് ജോസഫാണ്.
അന്നു മുതല്‍ പാര്‍ട്ടിയും ചിഹ്നവും ഇല്ലാതായ പിജെ ജോസഫിനും മോന്‍സ് ജോസഫിനും ഇന്ന് രാജിവയ്ക്കേണ്ടിവന്നത് അയോഗ്യതാ ഭീഷണി ഒഴിവാക്കാനാണ്.
സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ ചര്‍ച്ചയില്‍ റോഷി അഗസ്റ്റിന്‍റെ വിപ്പ് ലംഘിച്ച ജോസഫിനും മോന്‍സിനും അയോഗ്യത കല്‍പിക്കാന്‍ ഇനി സ്പീക്കര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ആ തീരുമാനം വന്നാല്‍ ഇരുവരും വെട്ടിലാകും. അതൊഴിവാക്കാന്‍ ഇവര്‍ സ്വയം രാജിവച്ചൊഴിവായി.
അതേസമയം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം അയോഗ്യത ഉണ്ടെങ്കില്‍ മാത്രമേ ഇരുവര്‍ക്കും മത്സരിക്കുന്നതിന് സാങ്കേതിക തടസം ഉണ്ടാകൂ എന്നാണ് നിയമ വൃത്തങ്ങള്‍ പറയുന്നത്. അതിനാല്‍ ഇരുവരും രാജി വച്ചില്ലെങ്കിലും പ്രശ്നങ്ങള്‍ ഇല്ലായിരുന്നത്രെ. അതേ സമയം ഇന്നത്തെ തീയതി വച്ച് ഇരുവര്‍ക്കും അയോഗ്യത കല്‍പിക്കുന്ന ഉത്തരവിറങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ആ ഭാഗ്യപരീക്ഷണത്തിന് ഇരുവരും നിന്നില്ല. അത്രതന്നെ.