Advertisment

അന്തസ്സായി മരിക്കാന്‍ അനുവദിക്കണം ; മകന്റെ മരണത്തിലെ ദുരൂഹത തേടി അലയാന്‍ തുടങ്ങിയിട്ട് ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞു ; അലഞ്ഞു തളര്‍ന്ന എനിക്ക് ദയാവധം അനുവദിക്കൂ ; ഒരു പിതാവ് പറയുന്നു

New Update

കോഴിക്കോട് : 83 വയസ്സായി കോഴിക്കോട് നെല്ലിക്കോട് സ്വദേശി പി.കെ.ചന്ദ്രശേഖറിന്. റെയിൽവേയിൽ സീനിയർ എൻജിനീയറായിരുന്നു. സന്തോഷവും സാമ്പത്തിക ഭദ്രതയുമുള്ള, തടസ്സങ്ങളില്ലാതൊഴുകിയ ജീവിതം കീഴ്മേൽ മറിഞ്ഞത് 2005 ജനുവരി 14നാണ്. അന്നാണ് ചന്ദ്രശേഖറിന്റെ മകൻ ജയചന്ദ്രനെ കിടപ്പുമുറിയിൽ അമിത അളവിൽ ഉറക്കഗുളിക ഉള്ളിൽചെന്ന് അവശനിലയിൽ കണ്ടെത്തിയത്. ചികിത്സയിലിരിക്കെ 22ന് മരിച്ചു.

Advertisment

publive-image

മകന്റെ മരണത്തിൽ ദുരൂഹതയുണ്ട്, ഉത്തരവാദികളെ കണ്ടെത്തണം– ഈ ആവശ്യവുമായി അന്നു തുടങ്ങിയ അലച്ചിലാണു ചന്ദ്രശേഖർ. നൽകിയ അപേക്ഷകളും, അന്വേഷണം പ്രഖ്യാപിച്ചും നിഷേധിച്ചും പലപ്പോഴായി കിട്ടിയ എണ്ണമറ്റ റിപ്പോർട്ടുകളുമടങ്ങിയ ഒരു വലിയ കടലാസുകെട്ടു മാത്രമുണ്ട് ബാക്കി.

യാചിച്ചു മടുത്ത് നീതിന്യായ വ്യവസ്ഥയ്ക്കു മുന്നിൽ അടിയറവ് പറഞ്ഞ ഇദ്ദേഹത്തിന് ഇപ്പോൾ ഒരാവശ്യമേയുള്ളൂ; ദയാവധം അനുവദിക്കണം!

ജയചന്ദ്രന്റെ മരണത്തിന് ഏതാനും ദിവസങ്ങൾക്കു ശേഷം ഇൻഷുറൻസ് ആവശ്യങ്ങൾക്കായി ഏജന്റ് എഫ്ഐആർ കോപ്പി ആവശ്യപ്പെട്ടു. സ്റ്റേഷനിൽനിന്നു വാങ്ങി നൽകി. തൊട്ടടുത്ത ദിവസം അയാൾ വിളിച്ചു, ‘ഇതിൽ ചില കുഴപ്പങ്ങളുണ്ടല്ലോ..’

എഫ്ഐആർ കോപ്പിയുമായി ഇൻഷുറൻസ് ഏജന്റ് വീട്ടിലെത്തിപ്പോഴാണ് ചന്ദ്രശേഖർ ആദ്യമായി ആ റിപ്പോർട്ട് കാണുന്നത്. സംസാരിക്കുക പോയിട്ട് അതുവരെ കണ്ടിട്ടുപോലുമില്ലാത്ത പട്ടാമ്പി എഎസ്ഐ, ചന്ദ്രശേഖർ പറഞ്ഞതായി ചില പരാമർശങ്ങൾ അതിൽ എഴുതിച്ചേർത്തിരിക്കുന്നു. പാലക്കാട്ടുള്ള ബന്ധുവിന്റെ പരിചയത്തിലുള്ള എസ്പിയോടു വിവരം പറഞ്ഞു. രണ്ടാം നാൾ എഫ്ഐആർ എഴുതിയ എഎസ്ഐ വീട്ടിലെത്തി. ‘ഇതൊക്കെ സാധാരണ ചെയ്യാറുള്ളതാണ്’ എന്നായിരുന്നു വിശദീകരണം.

ഇൻക്വസ്റ്റ് നടത്തുമ്പോൾ സ്ഥലത്തുണ്ടായിരുന്ന 4 പേരുടെ ഒപ്പ് വാങ്ങിയിരുന്നു. അവർ പറഞ്ഞതെന്ന പേരിൽ എഫ്ഐആറിൽ സ്റ്റേറ്റ്മെന്റുകളുമുണ്ട്. ഫൈനൽ റിപ്പോർട്ടിൽ എല്ലാം തിരുത്തിക്കോളാം എന്നുറപ്പു നൽകി എഎസ്ഐ മടങ്ങി.ഫൈനൽ റിപ്പോർട്ട് വന്നു. ഒരക്ഷരം പോലും മാറാതെ!

മകന്റെ മരണത്തിൽ ദുരൂഹതയുണ്ട്, അന്വേഷിക്കണമെന്ന പരാതി സ്വീകരിക്കാൻ പോലും പൊലീസ് തയാറായില്ല. ജയചന്ദ്രനെ മോശക്കാരനായി ചിത്രീകരിക്കുംവിധം അച്ഛനായ താൻ പറഞ്ഞതായുള്ള വ്യാജ പരാമർശങ്ങളടങ്ങിയ എഫ്ഐആർ റിപ്പോർട്ടിൽ എല്ലാമൊതുങ്ങി. തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ പരാതി നൽകി. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് ഉത്തരവായി.

ഷൊർണൂർ ഡിവൈഎസ്പി അന്വേഷിച്ചു. ജയചന്ദ്രന്റെ ഭാര്യയെയോ മാതാപിതാക്കളായ തങ്ങളെയോ കാണാൻപോലും തയാറാകാതെ, ഒരു ദുരൂഹതയുമില്ലെന്ന് റിപ്പോർട്ട് സമർപ്പിച്ചുവെന്ന് ചന്ദ്രശേഖർ പറയുന്നു. എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്ന, ചന്ദ്രശേഖറിന്റെ പരാമർശങ്ങളായിരുന്നു തെളിവ്.

2005 ഏപ്രിലിൽ മനുഷ്യാവകാശ കമ്മിഷൻ തൃശൂരിൽ നടത്തിയ സിറ്റിങ്ങിൽ പരാതി നൽകി. രണ്ടു മാസത്തിനു ശേഷം എസ്പി വന്നു. മൊഴിയെടുത്തു മടങ്ങി. പിന്നെ വിവരമൊന്നുമില്ല. പല തവണ കത്തയച്ചിട്ടും പ്രതികരണമില്ല. ആ സമയത്താണു വിവരാവകാശ നിയമം പ്രാബല്യത്തിലായത്. ആർടിഐ പ്രകാരം അന്വേഷിച്ചു. മൊഴിയെടുക്കലിനു പിന്നാലെ ആ മാസം 30ന് എസ്പി വിരമിച്ചിരുന്നു; കേസ് ഫയലിന്മേൽ ഒരു നടപടിയുമെടുക്കാതെ.

തുടർന്നു മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനും ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർക്കും പ്രത്യേകം പരാതികൾ നൽകി. പുതിയ ആളെ അന്വേഷണത്തിനു നിയോഗിച്ചു. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ. അന്വേഷണം നടക്കുന്നുണ്ടെന്നു ചന്ദ്രശേഖർ അറിഞ്ഞിരുന്നു.

റിപ്പോർട്ട് കമ്മിഷനിലെത്തിയിട്ടുണ്ടെന്നു വിവരം കിട്ടിയതോടെ വിവരാവകാശ നിയമപ്രകാരം അത് ആവശ്യപ്പെട്ടു. പ്രതീക്ഷയുടെ ആദ്യകിരണം അതിലുണ്ടായിരുന്നു. ജയചന്ദ്രന്റെ മരണത്തിൽ സംശയിക്കാവുന്ന സംഗതികളുണ്ടെന്നും ലോക്കൽ പൊലീസിനെ ഒഴിവാക്കി സിബിസിഐഡി അന്വേഷിക്കണമെന്നും അതിൽ പറഞ്ഞിരുന്നു.

എസ്പിയുടെ അന്വേഷണ റിപ്പോർട്ട് വച്ചു ഹൈക്കോടതിയിൽ ഹർജി നൽകി. കോടതി മനുഷ്യാവകാശ കമ്മിഷനു നോട്ടിസ് അയച്ചു. തൊട്ടുപിന്നാലെ, സിബിസിഐഡി എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷന്റെ ഉത്തരവെത്തി.

6 മാസം പിന്നിട്ടു. അന്വേഷണ പുരോഗതിയറിയാൻ സാധ്യമായ വാതിലുകളെല്ലാം മുട്ടിത്തളർന്നു ചന്ദ്രശേഖറും ഭാര്യയും വീട്ടിലിരിക്കുമ്പോൾ, ഒരു ദിവസം ആഭ്യന്തര മന്ത്രിയുടെ ഓഫിസിൽ നിന്നു കത്തുവന്നു. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാൽ അന്വേഷണം സാധ്യമല്ല!

മരണത്തിന് ഉത്തരവാദികളെന്നു ചന്ദ്രശേഖർ വിശ്വസിക്കുന്ന ദമ്പതികൾ അന്വേഷണ ഉത്തരവെത്തി തൊട്ടുപിന്നാലെ കോടതിയിൽനിന്നു സ്റ്റേ വാങ്ങിയിരുന്നു.

സ്റ്റേ അനുവദിച്ച വിവരം സ്പീഡ്പോസ്റ്റിൽ ചന്ദ്രശേഖറിനെ അറിയിക്കണമെന്ന് സ്റ്റേ ഓർഡറിൽ പ്രത്യേകം പറഞ്ഞിരുന്നു. ആ സ്പീഡ് പോസ്റ്റ് കോടതി ജീവനക്കാരന്റെ കൈകളിലൊടുങ്ങിയെന്നു ചന്ദ്രശേഖരൻ പറയുന്നു.

ഏകമകനെ ഇല്ലാതാക്കിക്കളഞ്ഞ അനീതി വെളിച്ചത്തുവരുമെന്ന പ്രതീക്ഷയി‍ൽ കാത്തു കാത്തിരുന്ന ഭാര്യ കഴിഞ്ഞ വർഷം മരിച്ചു. മകനു നീതി എന്ന ഒറ്റ ആവശ്യത്തിനുവേണ്ടി പൊരുതിപ്പൊരുതി തളർന്നു കഴിഞ്ഞു ചന്ദ്രശേഖറും. ഇതിനിടെ ജയചന്ദ്രന്റെ ഭാര്യയുടെ പുനർവിവാഹം നടത്തിക്കൊടുത്തു.

അക്കമിട്ടു നിരത്തിയ തെളിവുകളടങ്ങിയ തന്റെ പരാതിയിൽ കഴമ്പില്ലെന്ന് ഒരു തുറന്ന അന്വേഷണത്തിൽ കണ്ടെത്തുകയാണെങ്കിൽ അതുമതി ഈ അച്ഛന്. മകനോടു നീതി ചെയ്തതിന്റെ ആശ്വാസത്തോടെ മരിക്കാൻ അതു മതി.

 

Advertisment