ഡൽഹി: രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും ചൈന നിരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ. ചൈനീസ് സർക്കാരുമായും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ബന്ധമുള്ള സ്ഥാപനമാണ് നിരീക്ഷണം നടത്തുന്നതെന്നും പുറത്തു വന്ന റിപ്പോർട്ടുകൾ പറയുന്നു.
ഷെങ്ഹ്വ ഡാറ്റ ഇൻഫോർമേഷൻ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ച് നീരീക്ഷിക്കുന്നത് എന്നും റിപ്പോർട്ടിലുണ്ട്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ കേന്ദ്ര മന്ത്രിമാർ, സംയുക്ത സേന മേധാവി കുടുംബാംഗങ്ങൾ എന്നിവർ നിരീക്ഷിക്കപ്പെടുന്നവരിൽപ്പെടുന്നു. ശശിതരൂർ ഉൾപ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, സർവീസിലുള്ളതും വിരമിച്ചതുമായ സൈനികോദ്യോഗസ്ഥർ എന്നിവരെയും നിരീക്ഷിക്കുന്നുണ്ട്.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് താത്ക്കാലിക അധ്യക്ഷ സോണിയാ ഗാന്ധി അവരുടെ കുടുംബാംഗങ്ങൾ എന്നിവരും നിരീക്ഷപ്പെടുന്നവരുടെ പട്ടികയിലുണ്ട്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ചില സംസ്ഥാന മുഖ്യമന്ത്രിമാർ, രണ്ട് മുൻ രാഷ്ട്രപതിമാർ, അഞ്ച് മുൻ പ്രധാനമന്ത്രിമാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവരെയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ചൈനീസ് സേനയുമായും സുരക്ഷാ ഏജൻസികൾ രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയുമായും അടുത്ത് സഹകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഷെങ്ഹ്വ. എന്നാൽ പുറത്തു വന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല.