പട്‌ന: ബീഹാറിലെ ഖഗാരിയ ജില്ലയിലെ ഒരു വ്യക്തിയുടെ അക്കൗണ്ടിൽ 5.5 ലക്ഷം രൂപബാങ്കിന്റെ പിശക് മൂലം ക്രെഡിറ്റ് ആയി.എന്നാല്‍ ഈ പണം "പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ചതാണ്" എന്ന് പറഞ്ഞ് പണം തിരികെ നൽകാൻ വിസമ്മതിച്ചിരിക്കുകയാണ് അക്കൗണ്ട് ഉടമ.
തങ്ങൾക്ക് പറ്റിയ തെറ്റ് തിരിച്ചറിഞ്ഞ ബാങ്ക് അധികൃതർ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, അതിനു വിസമ്മതിച്ച യുവാവ് മാനേജരോട് പറഞ്ഞത് വളരെ വിചിത്രമായ ഒരു കാരണമായിരുന്നു. ഈ തുക പ്രധാനമന്ത്രി തരാമെന്നു വാഗ്ദാനം ചെയ്തിരുന്ന 15 ലക്ഷത്തിന്റെ ആദ്യ ഇൻസ്റ്റാൾമെന്റ് ആണ് . "ഇതെന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി ഇട്ടുതന്ന പണമാണ്. ഞാനിത് തിരികെ തരില്ല."
ഖഗാരിയയിലെ ഗ്രാമീൺ ബാങ്കാണ് ഭക്തിയാർപൂർ ഗ്രാമത്തിലെ രഞ്ജിത് ദാസിന് അബദ്ധത്തിൽ പണം അയച്ചത്. നിരവധി നോട്ടീസുകൾ നൽകിയിട്ടും തുക ചെലവഴിച്ചുവെന്ന് പറഞ്ഞ് ദാസ് പണം മടക്കിനല്‍കാന്‍ കൂട്ടാക്കിയില്ല.
ഈ വർഷം മാർച്ചിൽ എനിക്ക് പണം ലഭിച്ചപ്പോൾ ഞാൻ വളരെ സന്തോഷിച്ചു. ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തതിനാൽ അതിന്റെ ആദ്യ ഗഡുവായിരിക്കുമെന്ന് ഞാൻ കരുതി. പണം മുഴുവന്‍ ഞാൻ ചെലവഴിച്ചു. ഇപ്പോൾ, എന്റെ ബാങ്ക് അക്കൗണ്ടിൽ പണമില്ല, ”അറസ്റ്റിലായ ദാസ് പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
"ബാങ്ക് മാനേജർ നൽകിയ പരാതിയിൽ ഞങ്ങൾ രഞ്ജിത് ദാസിനെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു." മാൻസി സ്റ്റേഷൻ ഹൗസ് ഓഫീസർ ദീപക് കുമാർ പറഞ്ഞു,