കാണികൾ ടിക്കറ്റെടുത്ത്
തിക്കും തിരക്കുമായ്
നിന്നു മേലെ
പൊട്ടക്കിണറ്റിലൊരു ജഡമെന്നറിഞ്ഞ്
കാണുവാൻ കൂടിയ
ജനത്തെപോലെ
ചിലന്തിവലയ്ക്കരികെ
വട്ടംചുറ്റുമൊരു
കരിവണ്ടിൻ ചലനംപോൽ
ദുരന്തമുഖത്തായൊരാൾ
ഇരുചക്രവണ്ടിയിൽ
ഭ്രമണം തുടങ്ങേ
മേളിലെ കാണികളാകുന്ന വൃത്തമാകെയും
ഉച്ചസ്ഥായിയിൽ
കരഘോഷങ്ങൾ മുഴക്കി
പ്രാകൃതമാമൊരു ബലിക്കുമുമ്പുള്ള
പെരുമ്പറനാദംപോലെ
പ്രകടനമവസാനിക്കെ
കാണികൾ നിരാശയിൽ
ടിക്കറ്റിൻ തുക
ബലമായ് തിരികെ വാങ്ങി
പേരിൽ മരണമുണ്ടാകെയും
നേരിൽ അത് കാണാതെപോകെ