ന്യായവിധി (കവിത)

author-image
സത്യം ഡെസ്ക്
Updated On
New Update

രാജു കാഞ്ഞിരങ്ങാട്

publive-image

അക്ഷര ആളുകൾ
വരിവരിയായി,യെന്നിലേക്കുവരുന്നു
അരുതെന്ന് പറയരുതെന്ന്
ആംഗ്യ ഭാഷയിൽ പറയുന്നു

Advertisment

അടുത്തവീട്ടിലെ അടുക്കളയിൽ
നിന്നൊരു
തീപന്തം പുറത്തേക്കോടുന്നു

ഇടവഴിയിലെ ഇലച്ചാർത്തിൽനിന്നും
ഇറ്റുവീഴുന്നു ചോരതുള്ളികൾ
വാക്കുകൾ വരിവരിയായിപ്പോകുന്നു
കൂനനുറുമ്പുകൾപോലെ
കൊടിയ വിഷത്തിൻ്റെ കാലൊച്ച കാട്ടി -
നുള്ളിൽ

ഒരു കുഞ്ഞു പാവാട കുരുങ്ങിക്കിടക്കുന്നു

കാരമുള്ളിൽ

പുറത്തു കാത്തുനിൽപ്പുണ്ട് കറുത്തകഠാര

കണ്ടതിന്നും
കൊണ്ടതിനും
കണക്കു ചോദിക്കുവാൻ

ചതഞ്ഞ ചിന്തകൾ ചരിഞ്ഞുകിടക്കുന്നു
ഉള്ളിൽ
അക്ഷരങ്ങളെ ഇതാ, ചൂഴ്ന്നെടുത്ത
എൻ്റെ രണ്ടു കണ്ണുകൾ
ഒരു കണ്ണ് മുയലിനും മറുകണ്ണ് സിംഹ
ത്തിനും നൽകുക
അവരിൽ നിന്നാകട്ടെ ഇനി ന്യായവിധി.

poem
Advertisment