/sathyam/media/post_attachments/bcvpacNjABIUhb6X5PXa.jpg)
തിരുവനന്തപുരം; വിഴിഞ്ഞത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചതിനും പൊലീസ് വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്തിയതിന് ഹിന്ദു ഐക്യവേദിക്കും, സംഘടന സംസ്ഥാന അധ്യക്ഷ കെ പി ശശികലയ്ക്കും എതിരെ പൊലീസ് കേസെടുത്തു. കെപി ശശികലയാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന 700 പേരെ പ്രതികളാക്കിയിട്ടുണ്ട്. ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ച് തുറമുഖ നിര്‍മാണം നടത്തുന്നതിന് അനുകൂല സാഹചര്യമൊരുക്കാനും അക്രമങ്ങള്‍ തടയാനും അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിലും പരാജയപ്പെട്ട ജില്ലാകളക്ടറെ തത്സ്ഥാനത്തുനിന്ന് മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന കലാപത്തിനു പിന്നില്‍ വിദേശചാരന്മാരും സംസ്ഥാന സര്‍ക്കാരുമാണെന്ന് ആരോപിച്ചാണ് ശശികലയുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിലേക്ക് വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്തിയത്. തുറമുഖത്തിലേക്ക് നിര്‍മാണസാമഗ്രികളുമായി വന്ന വാഹനങ്ങള്‍ മൂന്ന് മണിക്കൂര്‍ തടഞ്ഞിട്ട് അക്രമികള്‍ക്ക് ആളെക്കൂട്ടാന്‍ സാഹചര്യമൊരുക്കിയ വിഴിഞ്ഞം സിഐയെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണം.
50 ല്‍ അധികം പോലീസുകാര്‍ ക്രൂര ആക്രമണത്തിനു വിധേയമായിട്ടും അവരുടെ വേദനകള്‍ക്ക് പരിഹാരം കണ്ടെത്തി അക്രമികളെ അറസ്റ്റുചെയ്യാന്‍ തയ്യാറാകാത്ത ജില്ലയിലെ ഉന്നത പോലീസ് അധികാരികളെ ചുമതലയില്‍ നിന്ന് മാറ്റണമെന്നും ശശികല ആവശ്യപ്പെട്ടു. തുറമുഖത്തിനു വേണ്ടി വസ്തുവും തൊഴിലും നഷ്ടമായ മുല്ലൂരിലെ ജനങ്ങളെ ലത്തീന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു. നിരവധി വീടുകളില്‍ അക്രമമുണ്ടായി.
ഗര്‍ഭിണികളെപ്പോലും അക്രമിച്ചുവെന്ന കള്ള പ്രചരണവും അവര്‍ നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കലാപകാരികള്‍ക്ക് കൂട്ടുനില്‍ക്കുന്നതിനാലാണ് പോലീസ് നിര്‍ജീവമായത്. ഓഖി ദുരന്തസമയത്ത് നല്‍കിയ വാഗ്ദാനമനുസരിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പുനരധിവാസം നടത്താത്തത് സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണ്. ഇതിന്റെ പേരില്‍ മുല്ലൂരിലെ ജനങ്ങളെ അക്രമിക്കാമെന്ന് കരുതിയാല്‍ നോക്കിനില്‍ക്കില്ലെന്നും ശശികല വെല്ലുവിളിച്ചിരുന്നു. വിലക്ക് ലംഘിച്ച് നടത്തിയ മാര്‍ച്ച് മുല്ലൂരില്‍ ബാരിക്കേഡുയര്‍ത്തി പോലീസ് തടഞ്ഞിരുന്നു.