ഡൽഹി: ഏഴ് കുട്ടികളുടെ അമ്മയായ 60കാരിയെ പ്രണയിച്ചതിന് 22കാരനെതിരെ പൊലീസ് കേസെടുത്തു. 60കാരിയുടെ ഭർത്താവിന്‍റെയും മകന്‍റെയും പരാതിയിലാണ് കേസ്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ഏഴു മക്കളും ഏഴ് ചെറുമക്കളുമുള്ള സ്ത്രീയെയാണ് 22കാരൻ പ്രണയിച്ചത്.
കഴിഞ്ഞ ദിവസം ആഗ്രയിലെ എത്മാദുദ്ദൗള പോലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രകാശ് നഗർ സ്വദേശിയാണ് യുവാവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്‍റെ ഭാര്യയുടെ പിന്നാലെ നടന്നു ശല്യം ചെയ്യുന്നുവെന്ന് കാട്ടിയാണ് പരാതി. ഇതോടെ 22കാരനെയും 60കാരിയെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. ഇവിടെ വെച്ച് തങ്ങൾ ഇഷ്ടത്തിലാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും 22കാരൻ പറഞ്ഞു.
എന്നാൽ ഇത്തരമൊരു ബന്ധം സാധ്യമല്ലെന്നും പിൻമാറണമെന്നും പൊലീസ് ഇവരോടെ ആവശ്യപ്പെട്ടു. അത് സാധ്യമല്ലെന്നായിരുന്നു യുവാവിന്‍റെ മറുപടി. വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ട് ഇയാൾ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിക്കാനും തുടങ്ങി. ഇതോടെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തു.
ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് യുവാവിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. എന്നാൽ യുവാവിനെ ജാമ്യത്തിൽ വിടണമെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 60കാരിയായ സ്ത്രീ വീണ്ടും സ്റ്റേഷനിലെത്തിയത് പൊലീസിന് തലവേദനയായി. ഇയാൾ പുറത്തിറങ്ങുന്നതോടെ വീണ്ടും പ്രശ്നങ്ങൾ തുടങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാരും സ്ത്രീയുടെ ബന്ധുക്കളും.