നെടുങ്കണ്ടം : കമിതാക്കൾ സ്ഥലം വിട്ടപ്പോൾ പൊലീസുകാരുടെ പോക്കറ്റ് കാലി. നെടുങ്കണ്ടം തൂക്കുപാലത്തു നിന്നു കാണാതായ 2 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും പുരുഷ സുഹൃത്തുക്കളെയും കണ്ടെത്താൻ പൊലീസ് സംഘം 1500 കിലോമീറ്റർ സഞ്ചരിച്ചത് സ്വന്തം പോക്കറ്റിൽ നിന്നു പണം മുടക്കി.
ഇതിനിടെ ഇന്നലെ ഒഡീഷയിലെ ഖണ്ഡഗിരി പൊലീസ് സ്‌റ്റേഷനിൽ കസ്റ്റഡിയിലിരിക്കുന്ന പെൺകുട്ടിയെ കേരളത്തിലേക്ക് വിടണമെങ്കിൽ വനിതാ പൊലീസ് കൂടിയേ തീരു എന്ന് ഒഡീഷ പൊലീസ് നിർബന്ധം പിടിച്ചതോടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വിമാന മാർഗം ജില്ലാ പൊലീസ് ഖണ്ഡഗിരിയിൽ എത്തിച്ചു.
ഇന്നു പെൺകുട്ടിയുമായി അന്വേഷണ സംഘം നാട്ടിലേക്ക് പുറപ്പെടും. 16 ദിവസം നീണ്ട അന്വേഷണത്തിനു ഒടുവിലാണ് ജില്ലാ പൊലീസ് മേധാവി ടി.നാരായണന്റെ പ്രത്യേക സ്ക്വാഡ് കമിതാക്കളെ കണ്ടെത്തിയത്. തമിഴ്നാട്ടിലെ കരൂരിൽ നിന്നും അൻവറിനൊപ്പം പോയ പെൺകുട്ടിയെയും ഒഡീഷയിലെ ഖണ്ഡഗിരിയിൽ നിന്നും അൻഷാദിനൊപ്പം പോയ പെൺകുട്ടിയെയും കണ്ടെത്തി.
പെൺകുട്ടി മാതാവിനെ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചിരുന്നു. ഈ ഫോൺ കോളാണു അന്വേഷണത്തിൽ നിർണായകമായത് ബെംഗളൂരുവിൽ തങ്ങിയ ശേഷം വിവാഹം കഴിഞ്ഞു മടങ്ങി വരാനാണ് കമിതാക്കളുടെ പദ്ധതി. പഴുതടച്ച അന്വേഷണം കമിതാക്കളെ കുടുക്കി.