തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പേരിലെടുക്കുന്ന കേസുകളിലൂടെ കഴിഞ്ഞ രണ്ടുമാസത്തിനിടെ സര്‍ക്കാര്‍ ഖജനാവിലെത്തിയത് കോടികള്‍. 50 കോടിയിലേറെ രൂപയാണ് ഇങ്ങനെ സര്‍ക്കാര്‍ ഖജനാവിലെത്തിയത്. ഇതോടെ ഈ മാസവും ഇരട്ടിയിലധികം തുക പിഴയായി ഈടാക്കണമെന്നാണ് പോലീസിന് ലഭിച്ച നിര്‍ദേശമെന്നാണ് സൂചന.
അതുകൊണ്ടുതന്നെ പെറ്റിക്കേസുകള്‍ വര്‍ധിപ്പിക്കാന്‍ പോലീസിന് മേല്‍ സമ്മര്‍ദമുണ്ടെന്നാണ് വിവരം. എല്ലാദിവസവും രാവിലെ എട്ടിനുള്ള അവലോകനത്തില്‍ ഓരോ സ്റ്റേഷനില്‍നിന്നും കോവിഡ് നിയന്ത്രണ കേസുകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.
കേസുകള്‍ കുറയരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. ഇതു പാലിച്ചില്ലെങ്കില്‍ മേലുദ്യോഗസ്ഥരുടെ ശകാരം കേള്‍ക്കേണ്ടി വരും. കേസുകള്‍ കുറഞ്ഞത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ വീഴ്ചയായി കണക്കാക്കും.
പരിശോധന ശക്തമാക്കാനുള്ള നിര്‍ദേശം താക്കീതായി മാറും. ഒരോ സ്റ്റേഷനുകള്‍ക്കും മുന്‍കാലത്തെ കേസുകള്‍ കണക്കാക്കി ശരാശരി ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ നിന്നും കുറയരുതെന്നാണ് നിര്‍ദേശം.
കഴിഞ്ഞ ജൂണില്‍ 1,38,220 കേസുകളാണ് കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ കേരളത്തില്‍ മൊത്തം എടുത്തത്. ജൂലൈയില്‍ ഇതു 2,20,227 കേസുകളായി ഉയര്‍ന്നു. ആഗസ്ത് തുടങ്ങിയ ആദ്യ ദിവസങ്ങളിലും കേസുകളുടെ എണ്ണം കൂടുമെന്ന് ഉറപ്പാണ്.
ഓണക്കാലം വരുന്നതോടെ കേസുകളുടെ എണ്ണം കൂടും. ഒപ്പം സര്‍ക്കാര്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളും പിഴ ഈടാക്കാനുള്ള വഴികള്‍ തന്നെയാണ്. ഇതോടെ മിക്കവാറും എല്ലാ പോലീസ് സ്‌റ്റേഷനുകളിലെയും ഗ്രേഡ് എസ്‌ഐമാരെയടക്കം ഓരോ കടകള്‍ക്ക് മുന്നിലിരുത്തി പിഴ ഈടാക്കേണ്ട സാഹചര്യമാകും ഉണ്ടാകുക.
മാസ്‌ക് ഉപയോഗിക്കാത്തത് ഉള്‍പ്പെടെ ചെറിയ കുറ്റങ്ങള്‍ക്കുള്ള പിഴ 500 രൂപയാണ്. പൊതുയോഗങ്ങള്‍, വിവാഹങ്ങള്‍, എന്നിവയുടെ പേരിലുള്ള കൂടിച്ചേരലുകള്‍ക്ക് 5000 രൂപയാണ് പിഴ. വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ 3000 രൂപയും പിഴ ഈടാക്കുന്നുണ്ട്.
ഇനി കുറ്റവും ശിക്ഷയുമൊക്കെ തീരുമാനിക്കുന്നത് പോലീസായതിനാല്‍ തുകയൊക്കെ തോന്നിയ പടി കൂടുമെന്നും സംശയമുണ്ട്. അതേസമയം കേസുകള്‍ സംബന്ധിച്ച് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും പതിവ് അവലോകനയോഗം മാത്രമാണെന്നും നടക്കുന്നതെന്നുമാണ് പോലീസ് നിലപാട്.