തിരുവനന്തപുരം: രാജ്യത്ത് ഭരണമുള്ള ഏക സംസ്ഥാനത്തില്‍ തുടര്‍ഭരണം ലഭിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ദേശീയ തലത്തില്‍ തിരിച്ചടി നേരിടുന്ന ഘട്ടത്തില്‍ കേരളത്തില്‍ അധികാരത്തിലെത്തി പാര്‍ട്ടിക്കു ദേശീയതലത്തില്‍ ഉണര്‍വുണ്ടാക്കാനാണ് കോണ്‍ഗ്രസ്. കേരളം ബാലികേറാ മലയെന്ന അവസ്ഥ തിരുത്തി നേട്ടമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണിക്കും ലക്ഷ്യങ്ങള്‍ വലുതാണ്. യുഡിഎഫും എല്‍ഡിഎഫും ഭരണത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. കാരണം ഭരണമില്ലാതെയായാല്‍ ഇരു മുന്നണികളുടെയും നിലനില്‍പ്പിനെ തന്നെ അതു ബാധിക്കും.
ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ പുരോഗമിക്കുകയാണ്. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ യാത്രകള്‍ ഇന്നലെ സമാപിച്ചതോടെ മാര്‍ച്ച് ആദ്യവാരം സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ എല്‍ഡിഎഫിന് പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരവും ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇഎംസിസിയുമായി ഏര്‍പ്പെട്ട കരാറും തിരിച്ചടിയായി. വിവാദങ്ങളെ മറികടക്കാനുള്ള ശ്രമത്തിലാണ് മുന്നണി. കരാറിനെ സംബന്ധിച്ച കാര്യങ്ങള്‍ മത്സ്യത്തൊഴിലാളികളോടു വിശദീകരിച്ചും വികസന നേട്ടങ്ങള്‍ ജനങ്ങളോടു സംവദിച്ചും പ്രചാരണ രംഗത്ത് ആധിപത്യം ഉറപ്പിക്കാനാണ് മുന്നണിയുടെ ശ്രമം.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം മറന്ന യുഡിഎഫ് ആത്മവിശ്വാസം തിരിച്ചുപിടിച്ചു കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വരവും മുന്നണിക്ക് ഊര്‍ജം പകരുന്നു. പിന്‍വാതില്‍ നിയമനവും ഉദ്യോഗാര്‍ഥികളുടെ സമരവും പ്രതിപക്ഷം ആയുധമാക്കിയതിനു പിന്നാലെ, ആഴക്കടല്‍ മത്സ്യബന്ധന വിവാദവും ജനങ്ങളിലെത്തിക്കാനായി. സംസ്ഥാന സര്‍വ്വീസില്‍ പിഎസ്‌സിയല്ല, എകെജി സെന്‍ററാണ് നിയമന കേന്ദ്രമെന്ന 'തെറ്റിദ്ധാരണ' ചെറുപ്പക്കാരിലെത്തിക്കാന്‍ പ്രതിപക്ഷത്തിനായി.
തീരദേശമേഖലയിലെ നാല്‍പതോളം മണ്ഡലങ്ങളില്‍ വിവാദം ചര്‍ച്ചയാകുമെന്നു യുഡിഎഫ് കരുതുന്നു. തീരദേശ മേഖലയില്‍ വിശദീകരണ ജാഥകള്‍ക്കും മുന്നണി തയാറെടുക്കുകയാണ്.
അതേസമയം ഇത്തവണ കരുത്തു തെളിയിക്കാനായില്ലെങ്കില്‍ സംസ്ഥാന ബിജെപിക്ക് അതു വലിയ തിരിച്ചടിയുണ്ടാക്കും. കേന്ദ്രഭരണം കയ്യിലിരുന്നിട്ടും ഗുണമില്ലെന്ന തോന്നല്‍ അണികളിലുണ്ടാകുന്നത് പാര്‍ട്ടിക്ക് ഗുണകരമാവില്ല.
നേമത്തെ ഒരു സീറ്റ് കുറഞ്ഞത് അഞ്ചെണ്ണമായെങ്കിലും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി രംഗത്തിറങ്ങുന്നത്. സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും തെരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമാണെന്നും ബിജെപി നേതൃത്വവും പറയുന്നു.