പ്രവാസി ഭാരതിയ സമ്മാന്‍ പുരസ്കാരം നാല് മലയാളികള്‍ക്ക്. മൂന്ന് പേര്‍ ഗള്‍ഫില്‍ നിന്ന് ഡോ. സിദ്ദീഖ് അഹമ്മദ് (സൗദിഅറേബ്യ), കെജി ബാബുരാജന്‍ (ബഹ്‌റൈന്‍), ഇഎന്‍ടി വിദഗ്ധന്‍ ഡോ. മോഹന്‍ തോമസ് (ഖത്തര്‍) മന്ത്രി പ്രിയങ്ക രാധാകൃഷ്ണന്‍ (ന്യൂസിലാന്‍ഡ്‌)

author-image
admin
New Update

റിയാദ് : 2021 ലെ  പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. നാല് മലയാളികള്‍ അടക്കം 30 പേര്‍ക്കാണ് ഈ വര്‍ഷം പുരസ്‌കാരം ലഭിച്ചത്. പുരസ്ക്കാരം ലഭിച്ച  മൂന്ന്  ഗള്‍ഫ്‌ മലയാളികള്‍ ഇവരാണ് പ്രമുഖ വ്യവസായികളായ ഡോ. സിദ്ദീഖ് അഹമ്മദ് (സൗദിഅറേബ്യ), കെ.ജി ബാബുരാജന്‍ (ബഹ്‌റൈന്‍), ഇഎന്‍ടി വിദഗ്ധന്‍ ഡോ. മോഹന്‍ തോമസ് (ഖത്തര്‍), ന്യൂസിലന്‍ഡില്‍ ലേബര്‍ പാട്ടി എംപിയും മന്ത്രി പദവിയിലേക്കെത്തിയ മലയാളി കൂടിയായ പ്രിയങ്ക രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് 2021ലെ പുരസ്‌കാരം ലഭിച്ചത്. സ്വന്തം മേഖലകളിൽ അനന്യമായ സംഭാവനകൾ നൽകിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്രവിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്കാരമാണ് പ്രവാസി ഭാരതീയ സമ്മാന്‍ . രാഷ്ട്രപതിയാണ് പുരസ്കാരം സമ്മാനിക്കുന്നത്

Advertisment

publive-image

ഡോ: സിദ്ദീഖ് അഹമ്മദിന് ബിസിനസിലും മേഖലയിലും കെജി ബാബുരാജിന് കമ്മ്യൂണിറ്റി സര്‍വീസിലും ഡോ. മോഹന്‍ തോമസിന് മെഡിസിനിലും, പ്രിയങ്ക രാധാകൃഷ്ണന് (പൊതുപ്രവര്‍ത്തന രംഗത്തിനും ആണ് പുരസ്‌കാരം ലഭിച്ചത്..

ജനുവരി 9 പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സാന്നിദ്ധ്യത്തിലാണ് പുരസ്‌കാര ജോതാക്കളെ പ്രഖ്യാപിച്ചത്. കോവിഡ്-19 കാരണം ഓണ്‍ലൈന്‍ വഴിയായിരുന്നു ഇത്തവണ സമ്മേളനം നടത്തിയത്. വിദേശ കാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കൊവിന്ദ് ആണ് പ്രവാസി സമ്മാന്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. ശനിയാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് 16ാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്തത്.

ഡോ. സിദ്ദീഖ് അഹമ്മദ് (സൗദി അറേബ്യ )

publive-image

സൗദി അറേബ്യയിലെ പ്രമുഖ വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ഡോ. സിദ്ദീഖ് അഹമ്മദ്. ബിസിനസ് രംഗത്തെ നേട്ടങ്ങള്‍ പരിഗണിച്ചാണ് അദേഹത്തിന് പുരസ്‌കാരമെന്ന് എംബസി അറിയിച്ചു സൗദി ആസ്ഥാനമായി ബിസിനസ് സാമ്രാജ്യം പടുത്തുടയര്‍ത്തിയ ഡോ. സിദ്ദീഖ് അഹമ്മദ് സാമൂഹിക പ്രവര്‍ത്തന രംഗത്തും സജീവമാണ്.

പതിനാറ് രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന നാല്‍പതിലധികം കമ്പനികളാണ് ഡോ. സിദ്ദീഖ് അഹമ്മദിന്റെ ബിസിനസ് സാമ്രാജ്യം. എണ്ണ-പ്രകൃതി വാതകം, ഊര്‍ജം, നിര്‍മാണം, ഉല്‍പ്പാദനം, ട്രാവല്‍ ആന്റ് ടൂറിസം, ആരോഗ്യം, വിവര സാങ്കേതികവിദ്യ, മാധ്യമം, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ വിജയം കണ്ടെത്തിയ പ്രതിഭയാണ്. ബിസിനസ് രംഗത്ത് നേട്ടങ്ങള്‍ കൊയ്ത് മുന്നേറുമ്പോളും സമൂഹത്തിനും ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധ ചെലുത്തി.

രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഇ-ടോയ്‌ലറ്റ് സംവിധാനങ്ങള്‍, തന്റെ സ്വദേശമായ പാലക്കാട്ട് വേനല്‍കാലത്തെ വരള്‍ച്ച പരിഹരിക്കുന്നതിന് നടത്തിയ ക്രിയാത്മക ഇടപെടല്‍ തുടങ്ങിയവ സാമൂഹിക പ്രതിബദ്ധത ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളില്‍പ്പെട്ടതാണ്. സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് കാലഘട്ടത്തില്‍ ജയിലിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അദ്ദേഹം പ്രത്യേക പദ്ധതി തന്നെ പ്രഖ്യാപിച്ചിരുന്നു. കായിക രംഗത്തും നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ആക്ടീവ് ഗള്‍ഫ് കമ്മിറ്റി അംഗമാണ്. മിഡില്‍ ഈസ്റ്റിലെ പെട്രോളിയം ക്ലബ് അംഗം, സൗദിയില്‍ 10 നിക്ഷേപക ലൈസന്‍സുള്ള മലയാളി എന്നിവയ്ക്ക് പുറമെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, അറബ് കൗണ്‍സില്‍ കോചെയര്‍, സൗദി ഇന്ത്യ ബിസിനസ് നെറ്റ്‌വര്‍ക്കിന്റെ കിഴക്കന്‍ പ്രവിശ്യ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു. ഭാര്യ – നുഷൈബ, മക്കള്‍ – റിസ്‌വാന്‍, റിസാന, റിസ്‌വി.

ഡോ. മോഹന്‍ തോമസ് (ഖത്തര്‍)

publive-image

ഖത്തറിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. മോഹന്‍ തോമസ്. ബഹളങ്ങളില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് താങ്ങുനല്‍കി സഹജീവി സ്നേഹത്തിന്റെ പ്രതീകമായി മാറിയ ഡോ. മോഹന്‍ തോമസിനെ സംബന്ധിച്ചിടത്തോളം അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം. കോവിഡ് കാലത്ത് ലോകം മുഴുവന്‍ പരിഭ്രാന്തരായ വേളയില്‍ ഖത്തറിലും ഖത്തറിനു പുറത്തും മനുഷ്യ നന്മയുടെ പ്രതീകമായി മാറിയിരുന്നു ഡോ. മോഹന്‍ തോമസ്. ആവശ്യക്കാര്‍ക്ക് മരുന്നും ഭക്ഷണവും എത്തിച്ചു കൊടുത്തും നാടണയാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് കൈത്താങ്ങായും ഈ ഇഎന്‍ടി ഡോക്ടര്‍ ഉണ്ടായിരുന്നു.

ഇന്ത്യന്‍ എംബസിക്ക് കീഴില്‍ കോവിഡ് ദുരിതബാധിതര്‍ക്ക് വൈദ്യ സഹായമെത്തിക്കുന്നതിന് രൂപീകരിച്ച കമ്യൂണിറ്റി ഗ്രൂപ്പിന്റെ ചുക്കാന്‍ പിടിച്ചത് ഡോ. മോഹന്‍ തോമസ് ആയിരുന്നു. ഖത്തറില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് പ്രവാസി സംഘടനകള്‍ക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിന് വിവിധ മേഖലകളിലെ തന്റെ സ്വാധീനം ഉപയോഗിച്ച് പിന്തുണ നല്‍കിയിരുന്നു. ബന്ധുക്കള്‍ മരിച്ചത് മൂലവും മറ്റും നാടണയാന്‍ പ്രയാസപ്പെട്ട നിരവധി പേരാണ് ഡോ. മോഹന്‍ തോമസിന്റെ സഹായത്തില്‍ അവസാന നിമിഷം വിമാനത്തില്‍ ഇടംനേടിയത്.

ഖത്തറിലെ ആയിരക്കണക്കിന് കോവിഡ് ദുരിതബാധിതര്‍ക്ക് ഭക്ഷണവും ടിക്കറ്റും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചുകൊടുത്ത എംബസി അപെക്സ് ബോഡിയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ഖത്തറിലെ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഡോ. മോഹന്‍ തോമസിന്റെ ജനകീയ അംഗീകാരത്തിന് തെളിവാണ്. ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് ടെസ്റ്റിന് പകരം ഇഹിതിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് മതിയെന്ന് കേരള സര്‍ക്കാരിനെ കൊണ്ട് തീരുമാനമെടുപ്പിച്ചതിന് പിന്നിലും ഡോ. മോഹന്‍ തോമസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു.

ഖത്തറിന് പുറത്തും ദുരിതമനുഭവിക്കുന്നവര്‍ക്കായി ഡോ. മോഹന്‍ തോമസിന്റെ സഹായ ഹസ്തങ്ങള്‍ നീണ്ടിരുന്നു. കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താല്‍ ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടന്ന നാലു മലയാളി വിദ്യാര്‍ഥിനികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടെ 18 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തത് ഡോ. മോഹന്‍ തോമസിന്റെ നേതൃത്വത്തിലായിരുന്നു. അര്‍മീനിയയില്‍ രണ്ടുമാസത്തോളം കുടുങ്ങിക്കിടന്ന അഞ്ച് മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുന്നതിന് പിന്നിലും അദ്ദേഹം ഇടപെട്ടിരുന്നു.

ഖത്തര്‍ രാജകുടുംബാംഗങ്ങളുടെ ഇഎന്‍ടി സര്‍ജന്‍ കൂടിയായ ഡോ. മോഹന്‍ തോമസ് നിരവധി ജീവകാരുണ്യ സംഘടനകളുടെ സ്ഥാപകന്‍ കൂടിയാണ്. എറണാകുളം സ്വദേശിയായ അദ്ദേഹം ഷെയര്‍ ആന്റ് കെയര്‍ ഫൗണ്ടേഷന്‍, കെ സി വര്‍ഗീസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍, സെര്‍വ് പീപ്പിള്‍ ഫൗണ്ടേഷന്‍, കേരളത്തില്‍ സൗജന്യ ചികില്‍സ നല്‍കുന്ന ശാന്തി ഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ തുടങ്ങിയവയുടെ തലപ്പത്ത് പ്രവര്‍ത്തിക്കു ന്നുണ്ട്. ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളായ ബിര്‍ള പബ്ലിക് സ്‌കൂളിന്റെ സ്ഥാപക ചെയര്‍മാന്‍ കൂടിയാണ്.

കെ.ജി. ബാബുരാജൻ (ബഹറൈന്‍)

publive-image

ബഹറൈന്‍റെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മണ്ഡലങ്ങളിൽ സംഭാവനകൾ നല്‍കിയ വലിയ മനസിന്‍റെ ഉടമയാണ് ബാബു രാജന്‍. ദരിദ്ര ജനവിഭാഗങ്ങൾക്ക് വീടു നിർമിച്ചു നൽകിയും വിദ്യാഭ്യാസ സഹായങ്ങൾ നൽകിയും ജീവകാരുണ്യ മേഖലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിക്കുന്നു. ജി.സി.സിയിൽ പരന്നുകിടക്കുന്ന അദ്ദേഹത്തിെൻറ വ്യാപാര, വ്യവസായ സംരംഭങ്ങൾ നിരവധി പേർക്ക് ജീവിതോപാധിയാണ്.

കോവിഡ് കാലത്തും അദ്ദേഹത്തിന്‍റെ ജീവകാരുണ്യ സേവനങ്ങൾ സമൂഹം അനുഭവിച്ചു അറിഞ്ഞതാണ്.1981ൽ ബഹ്റൈനിൽ എത്തിയ ബാബുരാജൻ സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന 25 കി.മീ ദുരംവരുന്ന കിങ് ഹമദ് കോസ്വേയുടെ നിർമ്മാണത്തിൽ വഹിച്ച പങ്ക് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

കോൺട്രാക്റ്റിങ്, കൺസ്ട്രഷൻ, ക്വാളിറ്റി കൺട്രോൾ എന്നീ മേഖലകളിൽ സ്വതന്ത്രജോലികൾ ഏറ്റെടുക്കുകയും. ഇതിനൊപ്പം ഖത്തർ എഞ്ചിനീയങ് ലാബ് ആരംഭിച്ചതും അദ്ദേഹമാണ്. ബഹ്റൈനിലെ വേൾഡ് ട്രേഡ് സെൻറർ, സിത്ര ബ്രിഡ്ജ്, ഫിനാൻഷ്യൽ ഹാർബർ, ഫോർ സീസൺ ഹോട്ടൽ, അൽമൊയിദ് ട്രവർ, ശൈഖ് ഖലീഫ ബ്രിഡ്ജ്, ശൈഖ് ഈസ ബ്രിഡ്ജ്, സിറ്റി സെൻറർ, തുടങ്ങിയവ അദ്ദേഹത്തിന്‍റെ കൈയൊപ്പ് പതിഞ്ഞ വികസന അടയാളങ്ങളായി നിലകൊള്ളുന്നു.

പ്രിയങ്ക രാധാകൃഷ്ണന്‍ (ന്യൂസീലാന്‍ഡ്‌)

publive-image

പൊതു പ്രവർത്തന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രിയങ്ക രാധാകൃഷ്ണൻ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് അർഹയായത്. മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍ 2020 നവംബറിലാണ് ന്യൂസീലന്‍ഡില്‍ ജസിന്‍ന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായത്. തൊഴില്‍ സഹമന്ത്രി ചുമതലയാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. ന്യൂസിലൻഡ് സർക്കാരിലെ ആദ്യ ഇന്ത്യക്കാരിയാണ് പ്രിയങ്ക.

സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ്‌ നല്‍കിയിരിക്കുന്നത്. തൊഴില്‍ സഹമന്ത്രി ചുമതല കൂടി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. രണ്ടാം വട്ടം എംപിയാവുന്ന വ്യക്തിക്ക് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ലഭിക്കുന്നത് വലിയ നേട്ടം തന്നെയാണ്.

പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണന്‍. എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍ - ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്.ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്‌സനാണ് ഭര്‍ത്താവ്.

Advertisment