Advertisment

പഠന വിസകൾക്ക് പരിധി നിശ്ചയിച്ച് കാനഡ: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി

ജിഐസി പരിധി ഉയര്‍ത്താനുള്ള കനേഡിയന്‍ ഗവണ്‍മെന്റിന്റെ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വിദ്യാര്‍ത്ഥികളെയാണ്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവാണ് കനേഡിയന്‍ ഗവണ്‍മെന്റിന്റെ പുതിയ തീരുമാനത്തിന് പിന്നിലുള്ളത്.

author-image
shafeek cm
New Update
canada stu.jpg

കനേഡിയന്‍ ഗവണ്‍മെന്റ് അടുത്തിടെ ഗ്യാരന്റീഡ് ഇന്‍വെസ്റ്റ്മെന്റ് സര്‍ട്ടിഫിക്കറ്റ് (ജിഐസി) പരിധിയില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. 10,000 കനേഡിയന്‍ ഡോളറില്‍ നിന്ന് 20,635 കനേഡിയന്‍ ഡോളറായി ജിഐസി ഉയര്‍ത്തിയത്. വിദേശത്ത് പഠിക്കാന്‍ പദ്ധതിയിട്ടിരുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഈ മാറ്റം പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാനഡയില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തെ ജീവിതച്ചെലവുകള്‍ക്കായി  ഉള്‍ക്കൊള്ളുന്ന ഒരു മുന്‍വ്യവസ്ഥയാണ് ജിഐസി. ജിഐസിയായി 6 ലക്ഷം രൂപ നിക്ഷേപിക്കേണ്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഏകദേശം 13 ലക്ഷം രൂപ നല്‍കേണ്ടി വരും എന്നാണ് പുതിയ വ്യവസ്ഥ വ്യക്തമാക്കുന്നത്. 

Advertisment

കാനഡയില്‍ കുട്ടികളെ പഠിക്കാന്‍ അയയ്ക്കുന്ന കുടുംബങ്ങള്‍ക്ക് പുതിയ നിയമം അധിക സാമ്പത്തിക ബാധ്യത വരുത്തിയേക്കുമെന്ന് ചണ്ഡീഗഡിലെ ഒരു പ്രമുഖ ഇമിഗ്രേഷന്‍ ഏജന്‍സിയുടെ കൗണ്‍സിലറായ സീമ ബാനര്‍ജി പറഞ്ഞു. എന്നാല്‍ ഫീസുകള്‍ നല്‍കാനും ജീവിതച്ചെലവ് നിറവേറ്റാനും നിസ്സാര ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ഈ വ്യവസ്ഥയിലൂടെ സാധ്യമാകുമെന്നും അവര്‍ പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് പഴയ ജിഐസി തുകയോടുകൂടി വിസ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ 2023 ഡിസംബര്‍ 31 വരെ സമയമുണ്ടെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

ജിഐസി പരിധി ഉയര്‍ത്താനുള്ള കനേഡിയന്‍ ഗവണ്‍മെന്റിന്റെ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വിദ്യാര്‍ത്ഥികളെയാണ്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവാണ് കനേഡിയന്‍ ഗവണ്‍മെന്റിന്റെ പുതിയ തീരുമാനത്തിന് പിന്നിലുള്ളത്. പെട്രോള്‍ വില വര്‍ധിച്ചതിനാല്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ജൂലൈയിലെ 3.3 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ 4 ശതമാനമായി ഉയര്‍ന്നു. കാനഡയിലെ നിലവിലെ തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റിയല്‍ എസ്റ്റേറ്റ് ജോലി വെട്ടിക്കുറയ്ക്കലും പണപ്പെരുപ്പവുമാണ് ഇതിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടികാട്ടുന്നത്. 

ഓസ്ട്രേലിയയില്‍ നിന്നും യുഎസില്‍ നിന്നും വ്യത്യസ്തമായി, കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്ഥിര താമസം (പിആര്‍) നേടാനാകും. ജിഐസി പരിധി ഉയര്‍ത്താനുള്ള തീരുമാനം ഒരു വര്‍ഷത്തെ കോഴ്സുകള്‍ പഠിക്കുന്ന ഡിപ്ലോമ വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നും കൂടാതെ മുഴുവന്‍ സമയ തൊഴില്‍ നേടാനുള്ള അവരുടെ കഴിവിനെ തടസ്സപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇമിഗ്രേഷന്‍ ഏജന്റുമാരുടെ അഭിപ്രായത്തില്‍ ഏകദേശം 70 ശതമാനം കനേഡിയന്‍ സ്റ്റുഡന്റ് വിസ അപേക്ഷകളും ഡിപ്ലോമ കോഴ്‌സുകള്‍ക്കാണ്. 

കഴിഞ്ഞ കുറച്ചുനാളുകളായി തുടരുന്ന ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങളും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നതിന് കാരണമായി. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ 40 ശതമാനം കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ലെ 145,881ല്‍ നിന്ന് ഈ വര്‍ഷം 86,562 ആയാണ് അപേക്ഷകരുടെ എണ്ണം കുറഞ്ഞത്. മറ്റ് രാജ്യങ്ങളില്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നതും ഫീസ് വര്‍ദ്ധിപ്പിക്കുന്നതും ഭാവിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. 

 

latest news canada
Advertisment