ലണ്ടൻ : അയൽവാസിയെ മരത്തടികൊണ്ട് അക്രമിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇന്ത്യൻ വംശജന് ഒമ്പത് വർഷത്തെ തടവ് ശിക്ഷ വിധിച്ച് യുകെ കോടതി. 35 കാരനായ റിഷി കസീറാം എന്ന ഇന്ത്യൻ വംശജനാണ് 9 വർഷത്തെ ശിക്ഷ ലഭിച്ചിരിക്കുന്നത്. കിഴക്കൻ ഇംഗ്ലണ്ടിലെ ലൂട്ടൺ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വർഷം ജൂണിൽ ഇംഗ്ലണ്ടിലെ ലൂട്ടണിലെ ഫ്‌ളാറ്റിൽ വെച്ചാണ് കാസീറാമിനെ അറസ്റ്റ് ചെയ്തത്. അയൽവാസിയെ മരത്തടി കൊണ്ട് ആക്രമിച്ചു എന്ന പരാതിയിൽ ആയിരുന്നു അറസ്റ്റ്. അന്വേഷണം നടത്തിയ ബെഡ്‌ഫോർഡ്‌ഷെയർ പോലീസ് പറയുന്നതനുസരിച്ച് ഇയാൾ ആക്രമിച്ച ഇരയുടെ മുഖത്ത് ഒന്നിലധികം ഒടിവുകളും മുതുകിൽ സാരമായ ചതവുകളും ഉണ്ടായിരുന്നു.
അത് ശരിക്കും ഞെട്ടിക്കുന്ന കുറ്റകൃത്യമായിരുന്നെന്നും അസാധാരണമായ വിധത്തിൽ അക്രമാസക്തമായാണ് ഇയാൾ ആക്രമിച്ചതെന്നും ആണ്
ബെഡ്‌ഫോർഡ്‌ഷെയർ പോലീസിലെ ഡിറ്റക്ടീവ് സർജന്റ് ബിൽ ഹെയ്‌ഗ് ഈ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ബെഡ്‌ഫോർഡ്‌ഷെയറിൽ കാസീറാമിനെപ്പോലുള്ള അക്രമാസക്തരായ തെമ്മാടികൾക്ക് സ്ഥാനമില്ലെന്നും ഇയാളെ എത്രയും പെട്ടെന്ന് തന്നെ ജയിലിലേക്ക് അയക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും ഡിറ്റക്ടീവ് സർജന്റ് ബിൽ ഹെയ്‌ഗ് വ്യക്തമാക്കി.
ആക്രമണത്തിന് ഏതാനും ദിവസം മുമ്പ് ഇരയും കാസീറാമും തമ്മിൽ വാക്ക് തർക്കമുണ്ടായതായി കോടതി കണ്ടെത്തി. തുടർന്ന് ഇരയുടെ വീട്ടിലേക്ക് എത്തിയ കാസീറാം ബേസ്ബോൾ ബാറ്റ് പോലെ തോന്നിപ്പിക്കുന്ന ഒരു മരത്തടി ഉപയോഗിച്ച് ഇരയെ ആക്രമിച്ചു എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.