വാഷിംഗ്ഡൺ: ഇംഗ്ലീഷിനെ യു.എസ്സിന്റെ ഔദ്യോഗിക ഭാഷയാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കാൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
2000-ൽ മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ കൊണ്ടുവന്ന ഉത്തരവ് റദ്ദാക്കുന്നതാവും പുതിയ തീരുമാനം. സര്‍ക്കാരും സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന ഏജന്‍സികളും ഇംഗ്ലീഷ് സംസാരിക്കാത്തവര്‍ക്ക് ഭാഷാസഹായം ലഭ്യമാക്കണമെന്നതായിരുന്നു ആ ഉത്തരവിലുള്ളത്.
ഭരണഘടന, സ്വാതന്ത്ര്യ പ്രഖ്യാപനം തുടങ്ങിയ പ്രധാന രേഖകളിൽ ഇംഗ്ലീഷ് പ്രാഥമിക ഭാഷയായി ഉപയോഗിക്കുന്നുണ്ടെങ്കിലും, ഏകദേശം 250 വർഷമായി, യുണൈറ്റഡ് സ്റ്റേറ്റ്സിന് ഒരിക്കലും ഒരു ഔദ്യോഗിക ഭാഷ ഉണ്ടായിരുന്നില്ല.
ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കുന്നതിലൂടെ രാജ്യത്തെ ഐക്യം ഊട്ടിയുറപ്പാക്കാനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാനും സാധിക്കുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.
പുതിയ നയം പ്രകാരം, ബഹുഭാഷാ സേവനങ്ങൾ നൽകുന്നത് തുടരണോ എന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം ഫെഡറൽ ഏജൻസികൾക്ക് ഉണ്ടായിരിക്കും.
കുടിയേറ്റം, വോട്ടർ പങ്കാളിത്തം, സർക്കാർ വിഭവങ്ങളിലേക്കുള്ള പ്രവേശനം എന്നിവയിൽ ഇംഗ്ലീഷ് സംസാരിക്കാത്തവർക്ക് ഇത് തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് വിമർശകർ ഭയപ്പെടുന്നു.