ന്യുയോര്‍ക്ക്: കര്‍ണാടകയില്‍ മാത്രമല്ല, രാജ്യത്ത് തന്നെ ഏറെ ചര്‍ച്ചയായതാണ് നേഹ ഹിരേമത്ത് എന്ന പെണ്‍കുട്ടിയുടെ കൊലപാതകം. കർണാടകയിലെ ഹൂബ്ലിയിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമത്തിൻ്റെ മകൾ നേഹയുടെ കൊലപാതകം രാജ്യാന്തര അതിര്‍ത്തികള്‍ കടന്ന് ഇപ്പോള്‍ ന്യുയോര്‍ക്കിലെ 'ടൈംസ് സ്‌ക്വയറി'ലും എത്തി.
നേഹയ്ക്ക് നീതി തേടിയുള്ള മുദ്രാവാക്യങ്ങളാണ് ടൈംസ് സ്‌ക്വയറില്‍ പ്രദര്‍ശിപ്പിച്ചത്. "ജസ്റ്റിസ് ഫോർ നേഹ", "സ്‌റ്റോപ്പ് ലവ് ജിഹാദ്", "സേവ് ഹിന്ദു ഗേൾ" എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് റാലി നടത്തിയ യുഎസിലെ ഇന്ത്യൻ പ്രവാസികളാണ് ടൈംസ് സ്‌ക്വയറിലെ ഈ പ്രദര്‍ശത്തിനും പിന്നിലെന്നാണ് റിപ്പോര്‍ട്ട്. നേഹയുടെ ചിത്രത്തിനൊപ്പം 'ഹിന്ദു മകളെ സംരക്ഷിക്കൂ' എന്ന ആവശ്യവും ഇവര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കർണാടകയിലെ ഹൂബ്ലിയിലെ ബിവിബി കോളേജ് കാമ്പസിൽ ഏപ്രിൽ 18നാണ് ഒന്നാം വർഷ എംസിഎ വിദ്യാർത്ഥിനിയായ നേഹ ഹിരേമത്ത് എന്ന 23കാരി ക്രൂരമായി കൊല്ലപ്പെട്ടത്. ഇതേ കോളേജിലെ മുൻ വിദ്യാർത്ഥിയായ ഫയാസ് ഖോണ്ടുനായിക്കാണ് കേസിലെ പ്രതി. ഇയാള്‍ നേഹയെ ആക്രമിക്കുകയും കഴുത്തിലും വയറ്റിലും ഉൾപ്പെടെ ഒന്നിലധികം തവണ കുത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ നേഹയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ മരണത്തിന് കീഴടങ്ങി. സംഭവത്തിന് പിന്നില്‍ 'ലൗ ജിഹാദ്' ആണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.തുടര്‍ന്ന് സംഭവം ഏറെ വിവാദമായി. കര്‍ണാടകയില്‍ രാഷ്ട്രീയപരമായും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രതിഷേധങ്ങളും അരങ്ങേറി. ന്യൂജേഴ്‌സിയിലടക്കം റാലി നടന്നു.