കേബ്രിഡ്ജ്: പലസ്തീൻ അനുകൂല പ്രസംഗം നടത്തിയെന്ന പേരില്‍ ഇന്ത്യൻ വംശജയായ വിദ്യാര്‍ഥിയെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിലക്കി.
ബിരുദദാന ചടങ്ങിന് തലേന്ന് കാമ്പസില്‍ നടന്ന മറ്റൊരു പരിപാടിയിൽ പലസ്തീൻ അനുകൂല പ്രസംഗം നടത്തിയ മേഘ വെമുരി എന്ന വിദ്യാർഥിയ്ക്കാണ് എംഐടി വിലക്ക് ഏര്‍പ്പെടുത്തിയത്.
“ഇന്നത്തെ ബിരുദ ബിരുദദാന ചടങ്ങിൽ ആ വ്യക്തിക്ക് ഷെഡ്യൂൾ ചെയ്ത റോളുണ്ടായിരുന്നെങ്കിലും, ഇന്നത്തെ പരിപാടികളിൽ അവർക്ക് പങ്കെടുക്കാൻ അനുവാദമില്ലെന്ന് അറിയിപ്പ് ലഭിച്ചു,” എന്നാണ് വിദ്യാർത്ഥിയുടെ പേര് പരാമർശിക്കാതെ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സർവകലാശാല അച്ചടക്ക നടപടി സ്ഥിരീകരിച്ചത്.
തങ്ങള്‍ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തെ പിന്തുണയ്ക്കുന്നവരാണെന്ന് പറഞ്ഞ എംഐടി തെറ്റിദ്ധാരണാജനകമായ പരാമർശങ്ങൾ നടത്തുകയും പ്രതിഷേധം നടത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രധാനപ്പെട്ട ചടങ്ങ് വിദ്യാര്‍ഥി തടസപ്പെടുത്തുകയും ചെയ്തുവെന്നും പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.
ഇക്കാരണങ്ങള്‍ മൂലമാണ് വിദ്യാര്‍ഥിക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിക്കാൻ എംഐടി നിര്‍ബന്ധിതരായതെന്നും പ്രസ്താവനയില്‍ അവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.