വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപുമായുള്ള ചർച്ചയിൽ അപമാനകരമായ സമീപനം നേരിടേണ്ടിവന്ന യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിക്കു പിന്തുണയുമായി യൂറോപ്യൻ നേതാക്കൾ രംഗത്തുവന്നു.
റഷ്യയാണ് യുദ്ധം ആരംഭിച്ചതെന്നും യുക്രെയ്നാണ് ഇരയെന്നും ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ ചൂണ്ടിക്കാട്ടി. യുക്രെയ്നെ പിന്തുണയ്ക്കാനും റഷ്യക്ക് ഉപരോധം ചുമത്താനുമുള്ള തീരുമാനം ശരിയായിരുന്നു. അത് തുടരുമെന്ന് മക്രോൺ കൂട്ടിച്ചേർത്തു.
യുക്രെയ്നു ജർമനിയെ ആശ്രയിക്കാമെന്ന് ജർമൻ ചാൻസലർ ഓലാഫ് ഷോൾസ് പ്രതികരിച്ചു .യുക്രെയ്നോളം സമാധാനം ആഗ്രഹിക്കുന്ന മറ്റാരുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാൻ യുഎസും യൂറോപ്യൻ രാജ്യങ്ങളും ഉടൻ ഉച്ചകോടി ചേരണമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി നിർദേശിച്ചു.
സെലൻസ്കിയുമായും ട്രംപുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ സംസാരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. യുക്രെയ്നുള്ള ബ്രിട്ടന്റെ അചഞ്ചലമായ പിന്തുണ സ്റ്റാർമർ ആവർത്തിച്ചു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ മുതലായവരും സെലൻസ്കിക്കു പിന്തുണ വ്യക്തമാക്കി.
വെള്ളിയാഴ്ച വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ സെലൻസ്കി നന്ദിയില്ലാത്തവനാണെന്നും വെടിനിർത്തൽ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു. സെലൻസ്കിയെ ട്രംപ് വൈറ്റ്ഹൗസിൽനിന്ന് ഇറക്കിവിട്ടുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.