/sathyam/media/media_files/2026/01/24/1000442921-2026-01-24-19-05-36.jpg)
ന്യുയോർക്ക്: സ്വിറ്റ്സർലന്‍റിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ കാനഡയെ പരിഹസിച്ച യുഎസ് പ്രസിഡന്‍റിനെ ചുട്ടമറുപടി നൽകി കനേഡിയൻ പ്രധാനമന്ത്രി. ഇതോടെ ദേഷ്യത്തിലായ ട്രംപ് കാനഡയ്ക്ക് അയച്ച ‘ബോർഡ് ഓഫ് പീസി’ൽ അംഗമാകാനുള്ള ക്ഷണം പിൻവലിച്ചു. “അമേരിക്ക കാരണമാണ് കാനഡ ജീവിക്കുന്നത്” എന്ന ലോക സാമ്പത്തിക ഫോറത്തിലെ ട്രംപിന്റെ പരാമർശത്തിനാണ് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി തിരിച്ചടിച്ചത്.
അമേരിക്കയുടെ ദയയിലല്ല ഞങ്ങൾ ജീവിക്കുന്നതെന്നും മറിച്ച് കാനഡക്കാരുടെ കഠിനാധ്വാനം കൊണ്ടാണ് രാജ്യം അഭിവൃദ്ധിയിലേക്ക് കുതിക്കുന്നതെന്നുമായിരുന്നു കാർണി ക്യൂബെക്ക് സിറ്റിയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ മറുപടി പറഞ്ഞത്. കാനഡയുടെ നിലനിൽപ്പ് അമേരിക്ക കാരണമാണെന്ന ട്രംപിന്റെ അവകാശവാദത്തെ കാർണി പരസ്യമായി തള്ളിയതോടെ അന്താരാഷ്ട്ര തലത്തിൽ പരിഹാസ്യനായ ട്രംപ് ബോർഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിൻവലിക്കുകയായിരുന്നു.
ബോർഡിലേക്ക് നൽകാനുള്ള പണം നൽകില്ലെങ്കിലും അതിൽ അംഗമാകുമെന്ന് നേരത്തെ കാനഡ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തള്ളിയാണ് ഇനി നിങ്ങളുടെ ആവശ്യമില്ല എന്ന രീതിയിൽ ക്ഷണം പിൻവലിക്കുന്നതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ദാവോസിലും കാർണി യുഎസിന്‍റെ വിദേശ നയങ്ങളെ തുറന്ന് വിമർശിക്കുകയും അവിടെ കൂടിയിരുന്ന ലോകനേതാക്കളുടെ കൈയ്യടി വാങ്ങുകയും ചെയ്തിരുന്നു. ഇത് കൂടിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്.
അധികാരമേറ്റെടുത്തത് മുതൽ ട്രംപും കാർണിയും ഉരസലിലാണ്. കാനഡയെ അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന മാപ്പ് ട്രംപ് പങ്കുവെച്ചതിന് പിന്നാലെ കാനഡയുടെ പരമാധികാരം സംരക്ഷിക്കുമെന്നും അതിർത്തികൾ സുരക്ഷിതമാക്കുന്നതിന് പ്രതിരോധ ചെലവ് വർദ്ധിപ്പിക്കുമെന്നും കാർണി പ്രഖ്യാപിച്ചിരുന്നു.
അമേരിക്കൻ താരിഫുകൾ കാനഡയുടെ വ്യവസായ മേഖലകളെ ബാധിച്ചെങ്കിലും, പുതിയ വ്യാപാര കരാറുകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കാനിരിക്കെ ഇരു നേതാക്കളും തമ്മിലുള്ള ഈ തർക്കം സാഹചര്യം വഷളാക്കിയതോടെ ഇതിന്‍റെ ഭാവിയും തുലാസിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us