വാഷിംഗ്ടൺ ഡിസി: അതിഥിയായെത്തിയ രാഷ്ട്രത്തലവനെ വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽ നാണംകെടുത്തുന്നതു തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇത്തവണ ലോകമാധ്യമങ്ങൾക്കു മുന്നിൽ തലകുനിക്കേണ്ടിവന്നത് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസയ്ക്കായിരുന്നു.
ട്രംപ് അധികാരമേറ്റശേഷം ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടായ വിള്ളൽ പരിഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു റാമഫോസയുടെ യുഎസ് സന്ദർശനം. വ്യാപരബന്ധമടക്കം ചർച്ച ചെയ്യാമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്.
എന്നാൽ, മുൻകൂട്ടി എഴുതിയ തിരക്കഥ പോലെ ചർച്ച മുന്നോട്ടു കൊണ്ടുപോയ ട്രംപ്, ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാർ വംശഹത്യ ചെയ്യപ്പെടുന്നുവെന്ന അടിസ്ഥാനരഹിത ആരോപണത്തിലൂടെ റാമഫോസയെ നിശബ്ദനാക്കി.
ഫെബ്രുവരി അവസാനം യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ഓവൽ ഓഫീസിൽ നേരിട്ടതിനു തുല്യമായ അപമാനമാണു ബുധനാഴ്ച റാമഫോസയും നേരിട്ടത്. പക്ഷേ, സെലൻസ്കിയിൽനിന്നു വ്യത്യസ്തനായ റാമഫോസ സംയമനം വെടിയാൻ തയാറായില്ല.