ലോസ് ആഞ്ചലസ്: കാട്ടുതീ പടർന്നിട്ട് മൂന്ന് ദിവസം പിന്നിടുമ്പോളും അണയാതെ ലോസ് ആഞ്ചലസിലെ തീ . തീപടർന്ന സ്ഥലത്ത് നിന്നും ഇതുവരെ 1,30,000 പേരെയാണ് ഒഴിപ്പിച്ചത്.
രണ്ടായിരത്തിലധികം കെട്ടിടങ്ങൾ അഗ്നിക്കിരയായി. 5700 കോടി ഡോളറിന്റെ (അഞ്ച് ലക്ഷം കോടി രൂപ) നാശനഷ്ടം കാട്ടുതീ മൂലം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. ലോസ് ആഞ്ചലസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയ തീപിടിത്തമാണിത്.
ഇതുവരെ അഞ്ചുമരണമാണ് അപകടത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. സിഫിക് പാലിസേഡ്സിലാണ് തീപിടിത്തത്തിന്റെ പ്രധാനകേന്ദ്രം. ആകെ 27000 ഏക്കറിലേക്ക് തീ വ്യാപിച്ചുവെന്നാണ് വിവരം.
അതിനിടെ കാട്ടുതീ ഇത്രമേൽ വ്യാപിക്കാൻ ഉത്തരവാദി കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമാണെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചു. ന്യൂസം പദവിയൊഴിയണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അതേസമയം കാട്ടുതീയെ തുടർന്ന് ഓസ്കാർ നാമനിര്‍ദേശങ്ങളുടെ പ്രഖ്യാപനം നീട്ടിവച്ചിട്ടുണ്ട്. പതിനായിരത്തോളം അക്കാദമി അംഗങ്ങൾക്ക് വോട്ടിങിലൂടെ നാമനിർദേശം നടത്തുന്നതിനുള്ള അവസാന തീയതി 12ൽ നിന്നും 14ലേക്കാണ് മാറ്റിയിരിക്കുന്നത്.