/sathyam/media/media_files/2025/06/15/yYg5r9VoKlpaCeqxKBLA.jpg)
വാഷിംഗ്ടൺ: യുഎസ് സുപ്രീം കോടതിയുടെ തിരിച്ചടിക്ക് പിന്നാലെ കടുത്ത നടപടിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എല്ലാ വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന നികുതി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർദ്ധിപ്പിച്ചു. ശനിയാഴ്ചയാണ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
അടിയന്തിര സാമ്പത്തിക അധികാരങ്ങൾ (IEEPA) ഉപയോഗിച്ച് ട്രംപ് ഏർപ്പെടുത്തിയ നികുതികൾ നിയമവിരുദ്ധമാണെന്ന് വെള്ളിയാഴ്ച യുഎസ് സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധിയെ 'ഹാസ്യാസ്പദം' എന്നും 'അമേരിക്ക വിരുദ്ധം' എന്നും വിശേഷിപ്പിച്ച ട്രംപ്, മറ്റൊരു നിയമം (Section 122) ഉപയോഗിച്ചാണ് ഇപ്പോൾ നികുതി വർദ്ധിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 10 ശതമാനം നികുതിയാണ് ഇപ്പോൾ 15 ശതമാനമായി ഉയർത്തിയത്. നിയമപരമായി തനിക്ക് അനുവദനീയമായ പരമാവധി പരിധി ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പതിറ്റാണ്ടുകളായി പല രാജ്യങ്ങളും അമേരിക്കയെ 'ചൂഷണം' ചെയ്യുകയായിരുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. താൻ അധികാരത്തിൽ വരുന്നത് വരെ ഇതിന് പ്രതികാര നടപടികൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കോടതി വിധി ഇന്ത്യയുമായുള്ള വ്യാപാര കരാറിനെ ബാധിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾ അമേരിക്കയ്ക്ക് നികുതി നൽകണമെന്ന തന്റെ നയത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയുടെ തടസ്സങ്ങൾക്കിടയിലും തന്റെ 'അമേരിക്ക ഫസ്റ്റ്' സാമ്പത്തിക നയങ്ങളുമായി മുന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനം. ഇത് ആഗോള വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us