തിരുവനന്തപുരം : പ്രവീണിന്റെ അച്ഛൻ കൃഷ്ണൻകുട്ടി നായർക്ക് ചൊവ്വാഴ്ച രാവിലെ ഒരു ഫോൺ കോളെത്തി. മറുതലയ്ക്കൽ നാട്ടിലെ പ്രാദേശിക രാഷ്ട്രീയ നേതാവ്. 'നമ്മുടെ അടുത്താരെങ്കിലും നേപ്പാളിലേക്കു പോയിരുന്നോ?' എന്നായിരുന്നു ചോദ്യം. 'എന്റെ മകനും കുടുംബവും പോയിട്ടുണ്ട്, എന്താ കാര്യം?' എന്ന് മറുപടി നൽകിയപ്പോൾ ഒരു നിമിഷം നിശബ്ദത. 'ഒരു അപകട വാർത്തയറിഞ്ഞു' എന്നു മാത്രം മറുതലയ്ക്കൽ നിന്ന് മറുപടി.
മകൻ പ്രവീണിന്റെയും കുടുംബത്തിന്റെയും വിയോഗവുമായി ബന്ധപ്പെട്ട് അച്ഛന് ആദ്യം ലഭിച്ച സൂചന ഈ ഫോൺ കോളായിരുന്നുവെന്ന് സമീപവാസികൾ. ന്യൂസ് ചാനലുകളിൽ അപ്പോൾ വാർത്ത വന്നുതുടങ്ങിയിരുന്നില്ല.
വാർത്ത പരന്നപ്പോഴേക്കും സമീപത്തുള്ളവർ കേബിൾ കണക്‌ഷൻ വിച്ഛേദിച്ചു. അമ്മ പ്രസന്നകുമാരി അപ്പോഴും വിവരമറിഞ്ഞിരുന്നില്ല. ആളുകൾ എത്തുന്നതുകണ്ട് പലതവണ ചോദിച്ചെങ്കിലും ആരും കാര്യമായൊന്നും പറഞ്ഞില്ല. ഇന്നലെ രാവിലെ ഡോക്ടർ വഴിയാണ് ഇക്കാര്യമറിയിച്ചത്.