ഡൽഹി : കേന്ദ്ര സർക്കാരിനെതിരെ സംഘടിക്കാൻ ആഹ്വാനം ചെയ്ത് പ്രിയങ്ക ഗാന്ധി. ഇപ്പോൾ അതു ചെയ്തില്ലെങ്കിൽ ബാബാസാഹേബ് നിർമിച്ച ഇന്ത്യൻ ഭരണഘടന ഇവർ തകർത്തെറിയുമെന്ന് പ്രിയങ്ക പറഞ്ഞു.
ഡൽഹി രാംലീല മൈതാനിയിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച ‘ഭാരത് ബച്ചാവോ റാലി’യില്‍ പ്രസംഗിക്കുകയായിരുന്നു അവർ. ജനങ്ങളെയും അവരുടെ വികാരങ്ങളെയും സർക്കാർ പരിഗണിക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
‘ഇന്ന്, ബിജെപി സർക്കാർ അധികാരത്തിലേറി ആറ് വർഷങ്ങൾക്കു ശേഷവും ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു, ജിഎസ്ടി മൂലം വ്യാപാരികൾ നഷ്ടം നേരിടുന്നു, കൃഷിക്കാർ കഷ്ടപ്പെടുന്നു .... ബിസിനസുകൾ അടച്ചുപൂട്ടുകയാണ്. മോദിക്കൊപ്പം സാധ്യതകളും പെരുകുന്നു (മോദി ഹെയ് തോ മമ്കിൻ ഹെയ്) എന്നാണ് ബിജെപി പറയുന്നത്.
എന്നാൽ ബിജെപി വന്നപ്പോൾ കോടിക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടപ്പെട്ടു. കർഷകരും പൊതുമേഖലാ സ്ഥാപനങ്ങളും കഷ്ടപ്പെടുന്നു. മോദി വന്നപ്പോൾ ഉള്ളി വിലയും തൊഴിലില്ലായ്മയും മാത്രമാണ് പെരുകിയത്.’ – പ്രിയങ്ക പറഞ്ഞു.