/sathyam/media/post_attachments/QUyKnTFoc2OBwr8NQ1ic.jpg)
എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേലിന്റെയും, കുടുംബത്തിന്റെയും പേരിലുള്ള വോർളിയിൽ സ്ഥിതി ചെയ്യുന്ന സീജയ് ഹൗസ് കെട്ടിടത്തിലെ നാല് നിലകളുടെ കണ്ടുകെട്ടൽ സ്ഥിരീകരിച്ച് അധികൃതർ. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) നടപടി പ്രകാരം ഇത് പിടിച്ചെടുത്തതിന് ശേഷമാണ് സ്ഥിരീകരണം വന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
മരണപ്പെട്ട കള്ളക്കടത്തുകാരനും ഗുണ്ടാസംഘവുമായ ഇഖ്ബാൽ മിർച്ചി ഉൾപ്പെടെയുള്ളവർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം വോർളിയിലെ പ്രധാന വസ്‌തുവിന്റെ നാല് നിലകൾ ഇഡി കണ്ടുകെട്ടിയിരുന്നു.
2019 ഒക്ടോബറിൽ ഈ കേസിൽ പ്രഫുൽ പട്ടേലിനെ 12 മണിക്കൂറിലധികം ചോദ്യം ചെയ്‌തിരുന്നു. പട്ടേലിന്റെയും കുടുംബത്തിന്റെയും പേരിലുള്ള കമ്പനിയാണ് സീജയ് ഹൗസ് നിർമ്മിച്ചത്, എന്നാൽ ഇവിടെ തന്നെ ഇഖ്ബാൽ മിർച്ചിയുടെ പേരിലുള്ള ചില സ്വത്തുവകകളും കണ്ടെത്തിയിരുന്നു.
കെട്ടിടം നിർമ്മിച്ച ശേഷം രണ്ട് നിലകൾ ഇക്ബാൽ മിർച്ചിയുടെ കുടുംബാംഗങ്ങൾക്ക് നൽകിയിരുന്നു. അത് നേരത്തെ ഇഡി കണ്ടുകെട്ടി. ഡിഎച്ച്‌എഫ്‌എല്ലിലെ വാധവാൻ സഹോദരന്മാരെന്ന് അറിയപ്പെടുന്ന കപിൽ, ധീരജ് എന്നിവരെയും സംഭവത്തിൽ ഇഡി പ്രതിചേർത്തിരുന്നു. തുടർന്ന് ഈ കേസിൽ കപിൽ അറസ്‌റ്റിലായിരുന്നു.
കേസിൽ ഇതുവരെ നിരവധി പേർ അറസ്‌റ്റിലായിട്ടുണ്ട്. ഇഖ്ബാൽ മിർച്ചിയുടെ ഭാര്യ ഹസ്ര, മക്കളായ ആസിഫ്, ജുനൈദ് എന്നിവർക്ക് പലതവണ സമൻസ് അയച്ചെങ്കിലും അവർ ഹാജരായിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് ഇഖ്ബാൽ മിർച്ചിയുടെയും കുടുംബത്തിന്റെയും വിദേശത്തുള്ള സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
കേസിൽ ഹാജരാകാത്തതിനാൽ ഹസ്ര, ആസിഫ്, ജുനൈദ് എന്നിവരെ പിഎംഎൽഎ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ദുബായിലെയും യുകെയിലെയും മിർച്ചിയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.