ഡൽഹി: ഡൽഹിയിൽ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിഷേധം തുടരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം കേസില്‍ കൂടുതല്‍ ശാസ്ത്രീയ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. ഇതിനായി കേസ് ക്രൈംബ്രാഞ്ചിന് കൈ മാറിയിട്ടുണ്ട്. പ്രതികളെ ഉടന്‍ പൊലീസ് നുണപരിശോധനക്കടക്കം വിധേയമാക്കും. പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
നേരത്തെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എത്തിയിരുന്നു. നിയമപോരാട്ടത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ഡൽഹി പുരാനി നങ്കലില്‍ ഒന്‍പത് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു.
മകളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടയാന്‍ പൊലീസ് ഇടപെട്ടില്ലെന്ന് അമ്മ ആരോപിച്ചു. പൊലീസിനോട് വെള്ളം ഒഴിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് ചെയ്തില്ല. ചിത കെടുത്താന്‍ ശ്രമിച്ച നാട്ടുകാരെയും പൊലീസ് തടഞ്ഞെന്നും അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.